ജീവനിലെ വാസനകൾ മരണത്തോടെ അവസാനിക്കുന്നില്ല

ഭിക്ഷാംദേഹിയായ സന്യാസി കൊട്ടാരത്തിന്റെ ഉമ്മറത്തെത്തി യാചനാപാത്രം നീട്ടി. സന്യാസിയുടെ കൈയ്യിൽ വിചിത്രമായൊരു പിച്ചപ്പാത്രം. രാജാവ് അന്തംവിട്ടു. അല്ലയോ സന്യാസിവര്യാ അങ്ങേയ്ക്ക് എന്താണ് വേണ്ടത്? “ഈ പിച്ചപ്പാത്രം നിറയെ എന്തെങ്കിലും തന്നാലും” വിനയാന്വിതമായി സന്യാസി മറുപടി പറഞ്ഞു. അഹങ്കാരിയും ധനികനുമായ രാജാവിന്റെ മുഖത്ത് ഒരുപുച്ഛം, അദ്ദേഹം പറഞ്ഞു. “ഹോ അത്രയേ ഉള്ളോ, എങ്കിൽ സ്വർണ്ണം തന്നെ നിറച്ചുതരാം”. “ഈ തലയോട്ടിപ്പാത്രത്തിൽ നിറച്ച് സ്വർണ്ണം കൊടുക്കൂ”, രാജാവ് കൽപ്പിച്ചു. സന്യാസിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സേവകർ പാത്രത്തിൽ സ്വർണ്ണം ചൊരിഞ്ഞു. എന്നാൽ അതൊരു വിചിത്രമായ പാത്രമായിരുന്നു. അതിലിടുന്നതൊക്കെയും ആ നിമിഷം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. രാജാവ് വാക്കു പറഞ്ഞുപോയില്ലേ, രാജ്യത്തെ മുഴുവൻ സ്വർണ്ണം അതിൽ ചൊരിഞ്ഞിട്ടും ആ പാത്രം ഒഴിഞ്ഞുതന്നെ കിടന്നു. മറ്റ് പോംവഴികളൊന്നുമില്ലാതെ രാജാവ് സന്യാസിയുടെ പാദത്തിൽ വീണു. “സന്യാസി വര്യാ, ഇതെന്തൊരു മറിമായം, ഞാനിത്രയൊക്കെ ചൊരിഞ്ഞിട്ടും ഈ പാത്രം ഒഴിഞ്ഞുതന്നെ കിടക്കുന്നു. ഇതെന്താണ്, എനിക്കൊന്നും മനസ്സിലാകുന്നില്ല.” സന്യാസിയുടെ മുഖത്ത് ആദ്യം കണ്ട പുഞ്ചിരി ഒന്നുകൂടി തെളിഞ്ഞു. അദ്ദേഹം പറഞ്ഞു. രാജാവേ.. ഇതൊരു മനുഷ്യന്റെ തലയോട്ടിയാണ്, ആർത്തിക്കാരനായ ഒരു മനുഷ്യന്റെ, ജീവിച്ചിരുന്നപ്പോൾ എന്തുകിട്ടിയാലും തൃപ്തിവരാത്ത അതിന്റെ ദാഹം അവസാനിക്കുന്നില്ല. ഇപ്പോഴും അത് തുടരുകയാണ്. സന്യാസി എന്താണ് തന്നെ പഠിപ്പിക്കുവാൻ ഉദ്ദേശിച്ചതെന്ന് രാജാവിന് മനസ്സിലായി. ജീവനിലെ വാസനകൾ മരണത്തോടെ അവസാനിക്കുന്നില്ല.