ഒരു വടക്കൻ “വൈര” ഗാഥ...

ശരശയ്യ - നിതിൻ നാങ്ങോത്ത്
സിബിഐയെ ആർക്കാണ് പേടി? ഇനി കാവിലെ ‘വെട്ട്’ മത്സരത്തിന് കാണാം. മുഖ്യമന്ത്രിയുടെ മണ്ധലത്തിൽ പെട്ട മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താലാണ്. ഇന്നലെ രാത്രി വൈകി വീട്ടിലേക്കുളള വഴിയിൽ ബിജെപി നേതാവിന് വെട്ടേറ്റു. മൂന്നു ദിവസത്തെ ഉത്സവം കഴിഞ്ഞതിന്‍റെ ഹാങ്ങോവറിലായിരുന്നു പ്രദേശവാസികൾ. ആഘോഷം കഴിഞ്ഞു. സന്തോഷവും സമാധാനവും പോയി. വെട്ടേറ്റ സന്തോഷ് മുൻ തീപ്പൊരി സഖാവായിരുന്നു. ചീർന്പക്കാവിലെ താലപ്പൊലിയെ പിന്‍പറ്റി ഒരുപാട് രക്തരൂക്ഷിത വിപ്ലവങ്ങൾ മുന്‍പും മുഴപ്പിലങ്ങാട് ഉണ്ടായിട്ടുണ്ട്. കാവിന്‍റെ മുന്‍പിൽ വെച്ചാണ് സൂരജ് എന്ന ബിജെപിക്കാരൻ വെട്ടിനുറുക്കപ്പെട്ടത്. സൂരജും ഒരു കാലത്ത് സിപിഎം ചെഗുവായിരുന്നു.കലശം വരവിലെ വാൾപയറ്റ് മാമാങ്കത്തിൽ ഇൻവോൾവ് ആയതിനാൽ സൂരജ് എളുപ്പത്തിൽ ബലിദാനിയായി.ലോകബലികുടീരചരിത്രത്തിൽ സൂരജിന്‍റെ കല്ലറയ്ക്ക് സ്‌ഫോടനാത്മക പ്രാധാന്യമുണ്ട്. ചരിത്രത്തിലാദ്യമായി സ്റ്റീൽബോംബുകൾ അടക്കം ചെയ്ത് പണികഴിക്കപ്പെട്ട ശവക്കല്ലറ, പാർട്ടിസ്തൂപം ഇന്നാട്ടിലാണ്.!! തകർക്കാൻ വരുന്നവർ തകർന്നു തരിപ്പണമാവട്ടെ!! കണ്ണൂർ ഇങ്ങനെയൊക്കെയാണ്. മാജിക്കൽ റിയലിസത്തിന്‍റെ പൊളിറ്റിക്കൽ പറുദീസ.ഭ്രമാത്മക ഭ്രാന്തിന്‍റെ ചുടലപ്പറന്പ്.
കണ്ണൂരിലെ കച്ചറകൾക്ക് പ്രത്യേക കാരണമൊന്നും വേണ്ട. കാവിലെ കൊച്ചു തിറ തന്നെ ധാരാളം. തളിപ്പറന്പ് തൃച്ചംബരം ഉത്സവവും കൊടിയേറിയത് കത്തിക്കുത്തോടെയാണ്. ഷുഹൈബിന്‍റെ കൊലയോടെ മനുഷ്യമനഃസാക്ഷി മരവിച്ച് പണ്ടാരമടങ്ങിപ്പോയി എന്നൊക്കെപ്പറയുന്നത് വെറും വെറുതെ. ആരെയും ആർക്കും പേടിയില്ല ഹേ ഇവിടെ...ഒരു നാച്ച്വറൽ കലാമിറ്റിക്കോ മറ്റോ എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ അത്രയും ആയി. കുടിപ്പകയും വൈരവും ഹിഡൻ അജണ്ടയായി കൊണ്ടുനടക്കുന്ന ഒരു ഗോത്ര സംസ്കൃതിയിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. കോടതി നിരീക്ഷിച്ച പോലെ ബല്യ നേതാക്കളൊക്കെ മ്യൂച്വൽ ഫ്രണ്ട്സാണ്. ചോരവാർന്നാലേ ഓറുടെ കച്ചോടം നടക്കൂ. കണ്ണൂരിൽ ഒരുപാർട്ടിക്കും അനുയായികളില്ല. അനുനായികളേയുളളൂ... എല്ലിൻകഷണത്തിനു വേണ്ടി പിറകെ വാലാട്ടി കുരയ്ക്കുകയോ കടിക്കുകയോ ചെയ്യുന്ന ബലിമൃഗങ്ങൾ. യജമാനന്‍മാർ മാറിമാറി വരും.അവരുടേത് നിലനിൽപ്പിന്‍റെ രാഷ്ട്രീയമാണ്. അതിജീവനത്തിന്‍റെ ചാണക്യകേളികൾ. പാവം ഉപജീവനത്തിന്‍റെ അങ്കച്ചേകോന്‍മാരേ നിങ്ങളുടെ തലയ്ക്കകം മണ്ടരിബാധയാണല്ലോ...
ആരെയും കണ്ട് കളിക്കരുത് എന്നു പറഞ്ഞാൽ അർത്ഥം കൃത്യമായ് കണ്ണൂക്കാർക്ക് പുടികിട്ടും. പാനൂരെ പുലി പുള്ളിപ്പുലിയായത് ഒകെവി മാസ്റ്റർ ചരിതം. മറുകണ്ടം ചാടുന്പോൾ എത്രയെത്ര രഹസ്യങ്ങളും പാർട്ടി സൂക്തങ്ങളുമാവും കൂടെ പോവുന്നുണ്ടാവുക.പറഞ്ഞു വരുന്നത് കെ.സുധാകരന്‍റെ താമരപ്രേമവിവാദമാണ്. മനുഷ്യൻ കേവലം സാഹചര്യങ്ങളുടെ ബലിയാടാണ്. നേതാക്കൾ പ്രത്യേകിച്ചും.പ്രൊഫഷണൽ ടച്ചുളള പൊളിറ്റീഷ്യൻസെല്ലാം ഈ അടവുനയം ഡൗൺലോഡ് ചെയ്യണം. ദേശീയതലത്തിൽ മൂത്ത കോൺഗ്രസ് തലകളെല്ലാം അനുദിനം ബിജേപീ കൂടാരത്തിലേയ്ക്ക് ഏന്തിവലിഞ്ഞ് എത്തിനോക്കി കുത്തിരിക്കയാണ്. എല്ലാവരെയും അടിച്ച് അകത്താക്കാൻ അവിടം സ്പേസ് ധാരാളം. ത്രിപുര, നാഗാലാന്‍റ്, മേഘാലയ ട്രോഫികൾ അലമാരയിൽ തിളങ്ങുന്നതിനാൽ ഇന്ത്യയോടൊപ്പം തിളങ്ങാൻ അവർക്കുമുണ്ടാവില്ലേ പൂതി. അധികാരമോ ഇന്നോവയോ ഇല്ലാതെ നമുക്കെന്താഘോഷം?? വരുംകാല കർഷക കൊടുങ്കാറ്റിൽ ആടിയുലയാതിരിക്കാൻ അടിവേരുണ്ടാക്കുക തന്നെ പോംവഴി. ഗുരുനിന്ദ ആവാം. പിതോ പുച്ഛം ആവാം. കൂപ്പു കൈ അവഗണിക്കാം. പറഞ്ഞ് മോഹിപ്പിച്ച് “തുഷാറാ”ക്കാം. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും. സുധാകരപ്രവേശത്തിന് ഒരുപാട് രാഷ്ട്രീയമാനങ്ങളുണ്ട്. വിലപേശലിന്‍റെയും ഡിഫൻസ്മെക്കാനിസത്തിന്‍റെയും കടുംവെട്ടുകളികൾ.
കോൺഗ്രസ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്കുശേഷമാണ് സുധാകരപ്രഭാവം സംഭവിച്ചിരിക്കുന്നത്. ഷുഹൈബ് രക്തസാക്ഷിത്വവും നിരാഹാരവുമെല്ലാം ഉപോൽബലകമായി. ടിയാനങ്ങ് പനപോലെ വളർന്നാൽ കെപിസിസിയുടെ റിമോട്ട്കണ്‍ട്രോൾ അങ്ങേരുടെ തലയിണയ്ക്കടിയിലാവും. ആസ്ഥാന ചാപ്പന്‍മാർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്. കണ്ണൂരിലെ നിരാഹാരത്തിന് അവർ തിരുവനന്തപുരത്ത് നാരങ്ങാനീർ നൽകും. ഇതൊക്കെ കണ്ടും കേട്ടും തീരുമാനമെടുക്കേണ്ട ഹൈ കമാന്‍റർ ഇൻ ചീഫ് മുത്തശ്ശിക്ക് പൊകേലയും നൂറും തേച്ചുകൊടുക്കുന്നതിന്‍റെ ബിസിയിലാണല്ലോ? ഇങ്ങനെ പോയാൽ താമസം വിനാ ഇല്ലവും ചുട്ട് വെറ്റില ചെല്ലവുമായ് അവശകർഷക മാർച്ച് നടത്തേണ്ടി വരും മൂവർണ്ണക്കാരും തൂവെളളക്കാരും. കോൺഗ്രസ് വിമുക്തഭാരതം വിമുക്തഭടന്‍മാർക്ക് ആശാസ്യമാണ്. ഒപ്പം ബിജേപീ പാളയത്തിനും. അല്ലേൽ ഈ സമരഭടരൊക്കെ എങ്ങോട്ടു പോയി പിഴയ്ക്കും!! അവിടെയാണ് സുധാകരദീർഘവീക്ഷണത്തിന്‍റെ മർമ്മാണി ചികിത്സയിരിക്കുന്നത്. സിപിഎമ്മിനോടു മുട്ടാൻ തക്കത്തുളള നേതാവ് ഇന്ന് കേരളത്തിൽ ബീജേപ്പീക്കില്ല. സുധാകരനെ കിട്ടിയാൽ, നെറ്റിപ്പട്ടം കെട്ടിക്കൊടുത്താൽ കളി വേറെയാവും. അമിത്ഷായുടെ തലച്ചോറു മുഴുവൻ ബുദ്ധിയാണ്. അതാണ് സന്ദേശഹരനും ദൂതവാക്യവും അരങ്ങിലായതിന്‍റെ ചേതോവികാരം. വെറും രണ്ട് സീറ്റു കൊണ്ട് അധികാരം അടിച്ചെടുക്കുന്നതിന്‍റെ ടാക്ലിങിനു മുന്നിൽ ഷീ ചക്രവർത്തി വരെ സാഷ്ടാംഗപ്പെട്ടു പോവും. ടിയാനേക്കാൾ വലിയ ഏകഛത്രാധിപത്യം ഭാരതം കാണേണ്ടി വരുമോ ആവോ? വരാതിരിക്കാൻ തലപുകയ്ക്കേണ്ടവർ വെറുപ്പിക്കൽസ് തുടരുന്നു. ലൈറ്റ്മെട്രോ മാനെ നൈസായി കറിവേപ്പിലപ്പെടുത്തുന്നു.വികസന അലർജിരോഗം മൂർച്ഛിക്കുന്നു. പ്രതിഭകളെ അംഗീകരിക്കാനുളള വിനയം ശോഷിക്കുന്നു.
ഒരു വടക്കൻ “പാര’’ഗാഥ അഭംഗുരം തുടരട്ടെ. നല്ല നാണയങ്ങൾ കുറയട്ടെ. കള്ളനാണയങ്ങൾ പെരുകട്ടെ. മഹാനായ മിസൈൽമാനെ വെറും വാണംവിടുന്നവനാക്കി “ആക്കിയ” നുമ്മ നാട്ടുകാരാ. പ്രഗത്ഭ ചിന്തകനായ വെറും വാദ്ധ്യാരായി കണ്ട് അനുശോചിച്ച കേരളമാണിത്. അന്പതാണ്ട് കാത്തിരുന്നിട്ടാണ് അർജുനന്‍മാഷിലെ പാട്ടുകാരന് “സോപ്പിന്‍റെ പെട്ടി” കിട്ടിയത്. ശ്യാമമാധവൻ റിവാർഡ് പടികൾ ലിഫ്റ്റിലേറിക്കേറുന്പോൾ പ്രതിഭാശാപം കിട്ടിയവരൊക്കെ വേറെ ജോബിലാവുന്നതാണ് ഉചിതം. അമീർഖാനെ മലർത്തിയടിച്ച് അക്ഷയ് കുമാരനായത് മറക്കുവതെങ്ങനെ! ശ്രീധര ദേഹമേ പൊറുക്കുക. ദീപസ്തംഭം മഹാബോറ്. ഞമ്മൾക്കും കിട്ടണം കമ്മീഷൻ!! വെറും കൊങ്കണ്‍മേനായ സാറൊക്കെ മുണ്ടാണ്ട് ചാരുകസേരസ്ഥനായാലും. ഇങ്ങ് വടക്കുള്ളവർ ഇത്തിരി വെടക്കാ. പാർട്ടിയെ എന്നും നെഞ്ചേറ്റിയ, പാർട്ടിയിലേയ്ക്ക് തിരിച്ചുവരാൻ വേണ്ടി, പാർട്ടിസെക്രട്ടറിക്ക് മിസ്കോളുമയച്ച് കാത്തുകാത്തിരുന്ന ടിപിക്ക് സംഭവിച്ച ആക്സിഡന്‍റിൽ അഗാധമായ ദുഃഖം വൈകിയാണെങ്കിലും കൊറിയർ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ ! നമുക്ക് സമാശ്വസിക്കാം.
കാക്കകളുടെ ക്ലോസറ്റ് നിർമ്മാണം അഥവാ മണ്‍മറഞ്ഞ മഹാരഥന്‍മാരുടെ പൂർണ്ണകായത്തിലായിരിക്കണം ഇനിയങ്ങോട്ട് ബദ്ധശ്രദ്ധ. ഒരു ജെസിബിക്കും തോണ്ടാൻ കഴിയാത്തത്ര കരളുറപ്പിൽ സ്റ്റാലിനോ ഹിറ്റ്ലറോ മാവോ സേതൂങ്ങോ ചെങ്കിസ്ഖാനോ നെഞ്ചും വിരിച്ച് പുഞ്ചിരിക്കണം, കേരളക്കവലകളിൽ!! ഗാന്ധിജി, തന്തൈ പെരിയാർ, ടാഗോർ പോലുളള എക്സ്പയറീ ഡേറ്റുകഴിഞ്ഞ പ്രതിമാനാടകങ്ങളെ കടലിലൊഴുക്കണം. അപ്രത്തെ ടീമിലുളള ദേശീയ നേതാക്കളുടെ മുഖമുളള സ്റ്റാംപുകളും നാണയങ്ങളും പിൻവലിക്കണം. ആജീവനാന്ത മുഖ്യമന്ത്രി, ആജീവനാന്ത പ്രധാനമന്ത്രി, ആജീവനാന്ത പ്രസിഡണ്ട് എന്നിങ്ങനെയുളള പുതിയ തസ്തികകൾ ഭരണഘടനയിൽ കട്ട് ആന്‍റ് പേസ്റ്റ് ചെയ്യണം. നാളത്തെ സൂര്യോദയം നിങ്ങളുടെ ഫിംഗർടിപ്സിലാണ്...