ബന്ധങ്ങളുടെ ബന്ധനം

എന്നും ഒരുപോലെ മതിയോ വളരേണ്ടതല്ലേ? ചിന്താശക്തിയും ശരീര ശക്തിയും മാനസിക വളർച്ചയും ജീവജാലങ്ങളിൽ മനുഷ്യർക്ക് പറഞ്ഞതല്ലേ വിവേകശക്തി. വിവേകവും ബുദ്ധിശക്തിയും തമ്മിൽ ഭേദപ്പെടുത്താൻ പറ്റാത്ത ബന്ധമില്ലെ? അതുകൊണ്ടുതന്നെ വളർച്ച പ്രത്യേകിച്ചു ബുദ്ധിപരമായ വളർച്ച അത്യാവശ്യമല്ലേ? അവിടുന്ന് തൊട്ടാണല്ലോ വികസനത്തിന്റെ വിശാലതയെ പറ്റി അന്വേഷിക്കുവാൻ തുടങ്ങുന്നതും. ചെറുപ്പത്തിൽ എല്ലാത്തിനെയും ഭയക്കുന്ന കുട്ടി പ്രായമാകുംതോറും ആ അവസ്ഥയിൽ നിന്ന് പുറത്തുവരുന്നതു എങ്ങിനെ? അതിനു ആരുടെയൊക്കെ ശ്രദ്ധ ആവശ്യമാണ്. കൈപിടിച്ച് നടത്താനും വളർത്താനും അപ്പോൾ രക്ഷിതാക്കൾ വേണം. ആ രക്ഷിതാക്കളിൽ നിന്നും കിട്ടുന്ന അനുഭവങ്ങളാണ് കുട്ടികൾക്ക് പിന്നീട് വളരുവാൻ പാഠമാകുന്നത്. അതെ ആദ്യം രക്ഷിതാക്കൾ തന്നെ വഴികാട്ടികൾ.
കുഞ്ഞു കണ്ണുകളിൽ വിസ്മയതിന്റെ തിളക്കം അവർക്ക് കാണുന്നതും കേൾക്കുന്നതും പറയുന്നതും എല്ലാ അത്ഭുതമാണ്. ഓരോ കാലടി വെച്ചിട്ട് സൂക്ഷിച്ചു ശ്രദ്ധിച്ചുള്ള അവരുടെ നീക്കം കാണാൻ മനസിനെന്താശ്വാസമാണ്. അതനുഭവിച്ചവർ അറിഞ്ഞാസ്വദിച്ച വികാരം. അതിനു ആനന്ദമെന്നോ സന്തോഷമെന്നോ മറ്റെന്തു പേര് വിളിച്ച് ചൊല്ലിയാലും കുട്ടിത്തത്തിലുമുണ്ട് കുട്ടിത്തം. കുട്ടികൾ വളരണം. അവരെ വളർത്താൻ പഠിക്കണം, പഠിപ്പിക്കണം. നേർവഴിക്ക് തെളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവർ പോകുന്ന വഴിയെ തെളിക്കേണ്ടി വരും. ആദ്യം രക്ഷിതാക്കൾ തീരുമാനിക്കണം കുട്ടിയെ എങ്ങിനെ വളർത്താം എന്നും. ഒന്നുകിൽ രക്ഷിതാക്കൾ തെളിച്ച വഴിയെ കുട്ടികളെ നടത്താം. അല്ലെങ്കിൽ കുട്ടികൾ നടക്കുന്ന വഴിയെ രക്ഷിതാക്കൾക്ക് തെളിക്കാം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ രീതി. കാലാകാലങ്ങളിലായി കാലം കടന്നു പോയി ക്കൊണ്ടിരിക്കുന്പോഴും മാറ്റമില്ലാത്തതായി ഒരു പാട് കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ബന്ധം അഥവാ മമത −ശ്രദ്ധ −എന്നിവ. വാക്കുകൾക്കപ്പുറം വാചാലമായ ഒരു സന്ദേശം വൈലോപ്പിള്ളിയുടെ വാക്കുകളിൽ ഇവിടെ കുറിക്കട്ടെ − ‘ഭയം’ എന്ന കവിതയിൽ. −
വിളക്കണയ്ക്കും മുന്പുറങ്ങും ഞാൻ,
വെളിച്ചമായിട്ടേയുണരൂ ഞാൻ.
ഇടയ്ക്കു ഞാൻ കണ്ണ് തുറക്കുകിൽ
ഇരുട്ടുകണ്ടുള്ളം പിടയ്ക്കുന്ന
കിടക്കയിൽത്തപ്പി തടയുന്പോൾ
അടുക്കിലെന്നമ്മ പറയുന്നു.
“അരുത് പേടിയെൻ മണിക്കുഞ്ഞേ
അരികിലുണ്ടമ്മ, യുറങ്ങിക്കോ”
ഇവിടെ നൽകുന്ന ധൈര്യമാണ് കുഞ്ഞിനെ ഉറക്കുന്നതും. കാലത്തുണർന്നെഴുന്നേറ്റാൽ കുഞ്ഞിനെ പിന്നെ ധൈര്യം കൊടുത്തു നടത്തുന്നതും ആ ശക്തിയാണ് അമ്മ. അമിഞ്ഞപ്പാലിന്റെ തൂമധുരം നുകരുന്പോഴും അമ്മേ എന്ന് വിളിച്ച് പിറകെ ഓടുന്പോഴും മോളെ, മോനെ എന്നുവിളിച്ചു കൊഞ്ചിക്കുന്പോഴും കുട്ടിയും അമ്മയും അനുഭവിക്കുന്ന രക്ഷാവസ്ഥയില്ലേ അതാണ് നമ്മുടെ കുട്ടികൾക്കാവശ്യം. എവിടെയോ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളുടെ ബന്ധനത്തെപറ്റി ആലോചിക്കുന്പോൾ ആലോചിക്കണം നമ്മുടെ മക്കൾക്ക് സ്നേഹവും അടുപ്പവും കൊടുക്കുന്ന കാര്യത്തിൽ എത്രമാത്രം ആത്മാർത്ഥത കാണിക്കുവാൻ കഴിയുന്നുണ്ട് എന്ന്. കൂട്ടുകാരാകാൻ കഴിയണം രക്ഷിതാക്കൾക്ക് മക്കളോട്. കുഞ്ഞുങ്ങൾക്ക് വീട്ടിൽ പൊന്നോണം സ്വപ്നം കണ്ട കവി പാടുന്നു. −
−−“കുഞ്ഞേ കുഞ്ഞേ കരയാതെ
കുഞ്ഞിക്കണ്ണു കലങ്ങൂലൊ
കുഞ്ഞികണ്ണിലെ മഷിയെല്ലാം
കുഞ്ഞികവിളിലൊലിക്കൂലോ
കുഞ്ഞിക്കവിളിലെ മഷി പിന്നെ
കുഞ്ഞിയുടുപ്പിൽ പുരളൂലോ
കുഞ്ഞിയുടുപ്പിൽ കരിയായാൽ
കുഞ്ഞിതു കണ്ടു കരയൂലോ −
കുഞ്ഞേ കുഞ്ഞേ കരയല്ലേ
കുഞ്ഞിനു ദണ്ഡം വരുമല്ലോ −
കുഞ്ഞിനു ദണ്ധം വന്നാലോ
കുഞ്ഞിൻ വൈദ്യൻ വരുമല്ലോ−
കുഞ്ഞിൻ വൈദ്യൻ വന്നാലോ
കുഞ്ഞിചെപ്പു തുറക്കൂലോ
കുഞ്ഞിചെപ്പു തുറന്നാലോ?
കുഞ്ഞിനു ഗുളിക തരും നേരം
കിഞ്ഞിൻ വായിതു കയ്ക്കൂലോ
കുഞ്ഞേ കുഞ്ഞേ കരയാതെ,
കുഞ്ഞിക്കാറുകൾ കേൾക്കൂലോ
കുഞ്ഞിക്കാറുകൾ കേട്ടാലോ
കൂടെയിരന്പി ക്കരയൂലോ.
കുഞ്ഞിക്കാറുകൾ കരയുന്പോൾ
കുഞ്ഞികാറ്റകൾ കരയൂലോ
കുഞ്ഞികാറ്റകൾ കരയുന്പോൾ
കുടിയും തൊടിയും കരയൂലോ
കുടിയും തൊടിയും കരയുന്പോൾ
ഇടരൊട് കാക്കകൾ കരയൂലോ.
കൂടിപ്പലരും കരയുന്പോൾ
കുടുകുടെ മിഴിനീർ വീഴൂലോ
കുടുകുടെ മിഴിനീർ വീണാലോ
കുഞ്ഞിൻ മുറ്റം നിറയൂലോ
കുഞ്ഞിൻ മുറ്റം നിറയുന്പോൾ
കുഞ്ഞിത്തോണിയൊഴുക്കാലൊ
കുഞ്ഞിത്തോണിയിലെത്തൂലോ
കുട ചൂടീടിന മാവേലി −
കുഞ്ഞി കൈയ്യിൽ തരുമല്ലോ
കുഞ്ഞിപ്പൂവട മാവേലി.
കുഞ്ഞിപ്പൂവട തിന്നുന്പോൾ
കുഞ്ഞു കരച്ചിൽ നിർത്തൂലൊ
കുഞ്ഞി കൈയ്യിൽ തരുമല്ലോ
കുഞ്ഞോണപ്പുട മാവേലി
കുഞ്ഞോണപ്പുട കിട്ടുന്പോൾ
കുഞ്ഞു തെളിഞ്ഞു ചിരിക്കൂലോ
കുഞ്ഞു ചിരിച്ചാലെല്ലാരും
നെഞ്ഞു കുളിർത്തു ചിരിക്കൂലോ
നെഞ്ഞ് കിളിർത്തു ചിരിക്കുന്പോൾ
കുഞ്ഞിനു വീട്ടിൽ പൊന്നോണം!
ആടിയും പാടിയും കുഞ്ഞിനു പൊന്നോണ നിർവൃതി യുണ്ടാകുന്പോൾ നമുക്കും നെഞ്ച് കുളിർത്തു ചിരിക്കാൻ കഴിയും. കഴിയണം. ഇന്നത് എത്ര പേർക്ക് കഴിയുന്നുണ്ട്. കഴിയാത്തതിന്റെ കാരണം അന്വേഷിച്ചാൽ മനസ്സിലാകും. നമ്മൾ മുതിർന്നു പോയി എന്നും, നമ്മുടെ ഗൃഹാന്തരീക്ഷങ്ങൾ കുഞ്ഞു മനസുകളായി മാറ്റാൻ കഴിഞ്ഞാൽ അവിടെ എന്നും പൊന്നോണമാഘോഷിക്കും. അവരുടെ കൂടെ, അവരിലൊരാളായിക്കഴിയാൻ മുതിർന്നുവെന്ന ഒറ്റക്കാരണത്താൽ രക്ഷിതാക്കൾക്ക് കഴിയുന്നുണ്ടോ? അങ്ങിനെ ഒരവസ്ഥയിൽ കുഞ്ഞുങ്ങളെ വളർത്തണം. അപ്പോൾ കുട്ടികൾ വളരും. അവർ വളയാതെ വളരട്ടെ. അതാണ് ഇന്ന് നമ്മുടെ നാട്ടിന്നാവശ്യം. അഭിമാനികളായ കുട്ടികൾ. അവയെ പറ്റി ചിന്തിക്കുവാൻ സുകൃതചിന്തകൾ ഉപകരിച്ചെങ്കിൽ!!