ബർദുബൈയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശിവക്ഷേത്രം അടക്കുന്നു
ദുബൈ നഗരത്തിലെ ബർദുബൈയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവർത്തനം ജനുവരി മൂന്ന് മുതൽ ജബൽഅലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കുമെന്ന് നടത്തിപ്പുകാർ അറിയിച്ചു. ബർദുബൈയിലെ ശിവക്ഷേത്രത്തിന്റെ സേവനങ്ങൾ ജബൽ അലിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ശിവക്ഷേത്രവും, ഗുരുദ്വാരയും ഉൾകൊള്ളുന്ന സിന്ധി ഗുരുദർബാർ ടെമ്പിൾ കോംപ്ലക്‌സ് അടക്കുകയാണെന്ന് ക്ഷേത്ര നടത്തിപ്പ് സമിതിയുടെ മേധാവി വസു ഷറോഫിനെ ഉദ്ധരിച്ച് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1958 ലാണ് ഇവിടെ ശിവക്ഷേത്രം ഉൾകൊള്ളുന്ന കോംപ്ലക്‌സ് നിർമിച്ചത്.
ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഇവിടെ ഉൽസവകാലങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറ്. കഴിഞ്ഞവർഷം ജബൽ അലിയിൽ പുതിയ ഹിന്ദു ക്ഷേത്രം നിലവിൽ വന്ന സാഹചര്യത്തിൽ ബർദുർബൈയിലെ ക്ഷേത്രം ഉൾകൊള്ളുന്ന പ്രദേശം പരമ്പാരാഗത മേഖലയായി സംരക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശിവക്ഷേത്രത്തോട് ചേർന്ന് ഇതിനേക്കാൾ പഴക്കമുള്ള ശ്രീകൃഷണക്ഷേത്രവുമുണ്ട്. ഈ അമ്പലത്തിന്റെ പ്രവർത്തനം തുടരുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
zsfzsf