സ്ത്രീവിരുദ്ധ നടപടികളിൽ അഫ്ഗാനെതിരെ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
യു.എ.ഇയിൽ വെച്ച് തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്താനെതിരെ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വിദ്യാഭ്യാസമുൾപ്പെടെയുള്ള സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളിൽ താലിബാൻ സ്വീകരിക്കുന്ന സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ടൂർണമെന്‍റ് ബഹിഷ്കരിച്ചത്. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടിക്കൊരുങ്ങി ഐ.സി.സിയും രംഗത്തുവരുന്നത്. ഉന്നതവിദ്യാഭ്യാസം ലംഘനത്തിന് പുറമേ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും അഫ്ഗാനിസ്താൻ വനിതകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീം പിരിച്ചുവിട്ടു.
വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഏക ഐ.സി.സി രാജ്യം കൂടിയാണ് അഫ്ഗാനിസ്താൻ. ഇന്നലെ ആരംഭിച്ച അണ്ടർ−19 വനിത ടി ട്വന്‍റി ലോകകപ്പിൽ പങ്കെടുക്കാത്ത ഐ.സി.സി അംഗത്വമുള്ള ഏക രാജ്യവും അഫ്ഗാനിസ്താനാണ്. മാർച്ചിൽ നടക്കാനിരിക്കുന്ന ഐ.സി.സിയുടെ ക്രിക്കറ്റ് ബോഡി യോഗത്തിൽ അഫ്ഗാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഒന്നിലധികം കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടിയെടുക്കാൻ സാധ്യതയുണ്ടെെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഐ.സി.സി ഫുൾ മെംബർഷിപ്പ് ഉള്ള ഒരു രാജ്യത്തിന്‍റെ ക്രിക്കറ്റ് ബോർഡിന് വനിതാ ക്രിക്കറ്റ് ടീമിനെ ടൂർണമെന്‍റുകളിൽ പങ്കെടുപ്പിക്കാനും ഉയർത്തിക്കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തമുണ്ട്. അതിൽ ബോർഡ് പരാജയപ്പെട്ടു. തങ്ങളുടെ കീഴിലുള്ള എല്ലാ രാജ്യങ്ങൾക്കും പുരുഷ−വനിതാ ടീമുകൾ ഉണ്ടായിരിക്കണമെന്ന നിയമാവലിക്ക് വിരുദ്ധമായിട്ടാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്‍റെ പ്രവർത്തിയെന്നും ഐ.സി.സി വിലയിരുത്തുന്നു അഫ്ഗാനിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച ഓസ്ട്രേലിയ അന്ന് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. ‘അഫ്ഗാനിസ്താൻ ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള പുരുഷന്മാരുടെയും വനിതകളുടെയും ക്രിക്കറ്റ് നിലവാരം ഉയർത്തുന്നതിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് എന്നും പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉറപ്പുവരുത്താൻ അഫ്ഗാൻ ക്രിക്കറ്റ് ബോർഡുമായി ഇനിയും ചർച്ചകൾ തുടരും’. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു.∴”അഫ്ഗാനിസ്താനിൽ സമീപകാലത്ത് നടന്ന സംഭവവികാസങ്ങളിൽ ഞങ്ങൾ ആശങ്കാകുലരാണ്, ഇതിന്‍റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് അടുത്ത മീറ്റിങിൽ വിശദമായി സംസാരിക്കും, അഫ്ഗാനിസ്താനിൽ സ്ത്രീകളും പുരുഷന്മാരും ക്രിക്കറ്റ് കളിക്കുന്നത് കാണാനുള്ള ഞങ്ങളുടെ ലക്ഷ്യം മറ്റ് ലോക കായിക സംഘടനകളുമായും ചർച്ച ചെയ്യും. ഐ.സി.സി വക്താവ് ക്രിക്ബസിനോട് പറഞ്ഞു. അഫ്ഗാനിസ്താനിൽ സ്ത്രീകളും പുരുഷന്മാരും സുരക്ഷിതമായി ക്രിക്കറ്റ് കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങൾ പുരോഗതിയിലേക്കെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിനെ പിന്തുണയ്ക്കുക എന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
e5657