മൂന്നാം ട്വന്‍റി-20 യിൽ പാക്കിസ്ഥാന് തകർപ്പൻ ജയം

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്‍റി-20 യിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം നാലോവർ ബാക്കിനില്ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദർശകർ മറികടന്നു. ഓപ്പണർ ഹസൻ നവാസിന്‍റെ റിക്കാർഡ് സെഞ്ചുറിയുടെ ബലത്തിലാണ് പാക്കിസ്ഥാൻ വിജയത്തിലെത്തിയത്. 45 പന്തിൽ 10 ബൗണ്ടറികളും ഏഴു സിക്സറുമുൾപ്പെടെ 105 റൺസുമായി ഹസൻ പുറത്താകാതെ നിന്നു. 44 പന്തിലാണ് താരം സെഞ്ചുറിയിലെത്തിയത്. ട്വന്‍റി-20 യിൽ ഒരു പാക് താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 31 പന്തിൽ ആറു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത നായകൻ സൽമാൻ ആഘ മികച്ച പിന്തുണയുമായി പുറത്താകാതെ നിന്നു. 20 പന്തിൽ 41 റൺസെടുത്ത മുഹമ്മദ് ഹാരിസിന്‍റെ വിക്കറ്റ് മാത്രമാണ് സന്ദർശകർക്ക് നഷ്ടമായത്.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, തകർപ്പൻ അർധസെഞ്ചുറി നേടിയ മാർക്ക് ചാപ്മാന്‍റെ കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. 44 പന്തിൽ 11 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 94 റൺസെടുത്ത ചാപ്മാനാണ് ടോപ് സ്കോറർ. അതേസമയം, ടിം സീഫെർട്ട് (ഒമ്പതു പന്തിൽ 19), ഡാരിൽ മിച്ചൽ (11 പന്തിൽ 17), നായകൻ മൈക്കൽ ബ്രേസ്‌വെൽ (18 പന്തിൽ 31), ഇഷ് സോധി (10) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹീൻഷാ അഫ്രീദി, അബ്രാർ അഹമ്മദ്, അബ്ബാസ് അഫ്രീദി എന്നിവർ രണ്ടുവിക്കറ്റ് വീതവും ഷദബ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
adfsadfsdsafdfs