സൗദി അറേബ്യയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി
സൗദി അറേബ്യയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി. തുടർച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി
ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകൾ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്.
ശ്വാസകോശ അസുഖമുളളവർ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകർച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് കാരണം. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകർച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്റെ തോത് വ്യത്യസ്ഥമാണെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി ചികിത്സതേടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. കൊവിഡ് വാക്‌സിൻ, സീസണൽ ഇൻഫ്ളുവൻസ വാക്‌സിൻ എന്നിവ സ്വീകരിക്കാത്തവർക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രായമുളളവരും വിട്ടുമാറാത്ത അസുഖമുളളവരും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.