വിവിധ നിയമലംഘനങ്ങൾക്ക് സൗദിയിൽ ഒരാഴ്ചക്കിടെ 21,049 വിദേശികൾ പിടിയിലായി


റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21,049 വിദേശികൾ. ജൂലൈ 25 മുതൽ 31 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചവരെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ 13,209 പേർ വിസാനിയമം ലംഘിച്ചവരാണ്. 5,177 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,663 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 1540 പേരാണ്. ഇതിൽ 43 ശതമാനം യമനികളും 56 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം ഇതര രാജ്യക്കാരുമാണ്.
അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽവെച്ച് 42 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ അഞ്ചുപേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള 13,013 പേരുടെ നിയമനടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇതിൽ 11,560 പേർ പുരുഷന്മാരും 1,453 പേർ സ്ത്രീകളുമാണ്. 5,374 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 2,181 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്. ഈ കാലയളവിൽ നിയമനടപടികളെല്ലാം പൂർത്തിയായ 12943 പേരെ നാടുകടത്തി. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

article-image

േു്േു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed