ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് സൗദിയിലെ അഞ്ച് നഗരങ്ങളിലായി നടക്കും


റിയാദ്: ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സൗദിയിലെ അഞ്ച് നഗരങ്ങളിലായി നടക്കും. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഈ നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ് ഉപയോഗിക്കുക. 11 സ്റ്റേഡിയങ്ങൾ പുതുതായി നിർമിക്കും. ഇക്കൂട്ടത്തിൽ ഏറ്റവും സുപ്രധാനവേദി റിയാദിൽ പുതുതായി നിർമിക്കുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനൽ മത്സരവും നടക്കുക.സൗദി ദേശീയ ടീമിന്റെ ആസ്ഥാനവും ഇവിടെയാണ്. മത്സരങ്ങൾ നടക്കുന്ന 15 സ്റ്റേഡിയങ്ങളിൽ എട്ടെണ്ണം റിയാദിലായിരിക്കും. റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയിൽ നിർമിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയവും മത്സരത്തിന് വേദിയാകും. ബഗ്‍ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ഉൾക്കൊള്ളൽ ശേഷി 70,000 ഇരിപ്പിടങ്ങളായി വർധിപ്പിക്കുകയും ചെയ്യും. ജിദ്ദയിൽ ചരിത്രപ്രസിദ്ധമായ ജിദ്ദ അൽബലദ് മേഖലയുടെ പൈതൃകം ഉൾക്കൊണ്ട് മരയുരുപ്പടി വാസ്തുവിദ്യ ശൈലിയിൽ നിർമിക്കുന്ന ‘ഡൗൺടൗൺ ജിദ്ദ സ്റ്റേഡിയ’മാണ് ഒരു ടൂർണമെൻറ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയിൽ നിർമിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റൽ സ്റ്റേഡിയവും ജിദ്ദയിലെ മറ്റൊരു വേദിയാവും.കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ നഗരത്തിൽ അറേബ്യൻ ഗൾഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സരവേദി. അബഹയിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം 45,000ത്തിലധികം കാണികളായി ശേഷി വർധിപ്പിച്ച് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കും.

ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കുന്ന നിയോം സ്റ്റേഡിയമാണ് സൗദി വടക്കൻ മേഖലയിലെ ലോകകപ്പ് വേദി. ലോകകപ്പിന് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് എത്തുന്നവർക്ക് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2,30,000ലധികം ഹോട്ടൽ മുറികൾ ഒരുക്കുമെന്നും വിശദാംശങ്ങളിൽ വ്യക്തമാക്കുന്നു.അഞ്ച് നഗരങ്ങളിലായി ഒരുക്കുന്ന ഈ താമസസൗകര്യം വി.ഐ.പികൾ, ഇൻറർ നാഷനൽ ഫെഡറേഷൻ ഡെലിഗേഷനുകൾ, ടീമുകൾ, മാധ്യമപ്രവർത്തകർ, കാണികൾ എന്നിവർക്ക് വേണ്ടിയാണ്. കളിക്കാർക്കായി 132 പരിശീലന കേന്ദ്രങ്ങൾ ഒരുക്കും. പരിശീലന ക്യാമ്പുകൾ 72 സ്റ്റേഡിയങ്ങളിലാണ് സജ്ജീകരിക്കുക. റഫറിമാർക്ക് രണ്ട് പരിശീലന കേന്ദ്രങ്ങളുമുണ്ടാവും. ടൂർണമെൻറിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും രാജ്യത്തെ 15 നഗരങ്ങളിലായാണ് ആതിഥേയത്വത്തിനുള്ള സൗകര്യമൊരുക്കുക. ഈ നഗരങ്ങളിൽ ‘ഫിഫ ഫാൻ ഫെസ്റ്റിവൽ വില്ലേജു’കളും തയാറാക്കും. ഓരോ നഗരത്തിലും ഫിഫ തന്നെ വില്ലേജുകൾക്ക് സ്ഥലങ്ങൾ തിരഞ്ഞെടുക്കും. ലോകത്തിലെ ഏറ്റവും വലിയ അർബൻ പാർക്കായി മാറാൻ ഉദ്ദേശിക്കുന്ന റിയാദിലെ നിർദിഷ്ട കിങ് സൽമാൻ പാർക്ക് ഫിഫ ഫാൻ ഫെസ്റ്റിവൽ വില്ലേജുകളിൽ ഒന്നായിരിക്കും. ചെങ്കടലിലെ ജിദ്ദ വാട്ടർഫ്രണ്ട്, അബഹയിലെ ‘വാദി അബ്ഹ’, നിയോമിലെ ‘ദി ലൈൻ’ പദ്ധതിക്കുള്ളിലുള്ള ‘മറീന’, അൽഖോബാറിലെ കിങ് അബ്ദുല്ല പാർക്ക് എന്നിവയും ഫാൻ വില്ലേജുകളായി മാറും. ഇത്തരത്തിലുള്ള 10 ഫാൻ വില്ലേജുകൾക്ക് പുറമെ മത്സരങ്ങൾ തത്സമയം വീക്ഷിക്കാനുള്ള സൗകര്യത്തോടെ വേറെയും കേന്ദ്രങ്ങൾ വിവിധ ഭാഗങ്ങളിലായി ഒരുക്കും.

article-image

setse

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed