ഒമാൻ ഭരണാധികാരി സുൽത്താൻ ഇന്ത്യയിലേക്ക്
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും. സംയുക്ത താൽപര്യങ്ങൾ സേവിക്കുന്നതിനും മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ വിശകലനം ചെയ്യും.ഡിസംബർ 16ന് ആയിരിക്കും സുൽത്താൻ ഇന്ത്യയിൽ എത്തുക. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴികക്കല്ലുകൂടിയാകും സുൽത്താന്‍റെ പ്രഥമ ഇന്ത്യാ സന്ദർശനം. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചെത്തുന്ന സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിഭവനിൽ ഔദ്യോഗിക വരവേൽപ് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. സുൽത്താനോടുള്ള ആദരസൂചകമായി ഉച്ചഭക്ഷണവും ഒരുക്കും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
വിവിധ മേഖലകളിൽ കരാറുകളിലും ഒപ്പുവെക്കും. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയുടെ ഗൾഫ് മേഖലയിലെ പ്രധാന പങ്കാളിയാണ് സുൽത്താനേറ്റ്. ദുക്കമിൽ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഉന്നതതല സന്ദർശനങ്ങൾ വിവിധ സമയങ്ങളിലായി നടന്നിട്ടുണ്ട്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഈ വർഷം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒമാനിൽ എത്തിയിരുന്നു. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒമാന്‍ അതിഥിരാഷ്ട്രമായിരുന്നു.
മേഖലയിലെ തന്നെ ഇന്ത്യയുടെ പഴക്കമേറിയ പങ്കാളിയാണ് ഒമാന്‍. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എൻജിനീയർ ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ−അറ്റ്−ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കും.
dsfsf