ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടം തിങ്കളാഴ്ച
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടത്തിൽ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്ന 49 മണ്ഡലങ്ങളിൽ പരസ്യപ്രചാരണത്തിന് തിരശീല. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഹാരാഷ്‌ട്രയിലെ പതിമൂന്ന് സീറ്റുകൾക്കുപുറമേ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന റായ്ബറേലിയും അമേഠിയും ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാൾ (7), ബിഹാർ (5), ജാർഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ചൂടേറിയ പ്രചാരണത്തിനാണ് വോട്ടർമാർ സാക്ഷ്യം വഹിച്ചത്. പശ്ചിമബംഗാളിലെ വ്യവസായ മേഖലകളിൽപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളിൽ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റിൽ കോൺഗ്രസും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം ബിഹാറിലും തെരഞ്ഞെടുപ്പ് വേദികളെ ശബ്ദായമാനമാക്കി. സരൺ, മുസാഫർപുർ, ഹാജിപുർ, സീതാമർഹി, മധുബനി മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികളുടെ ജനവിധിയാണ് ഈ ഘട്ടത്തിൽ കുറിക്കുന്നത്. രാജ്യത്തിന്‍റെ വാണിജ്യതലസ്ഥാനമായ മുംബൈ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 13 മണ്ഡലങ്ങളിൽ അഞ്ചാംഘട്ടത്തിൽ 264 സ്ഥാനാർഥികളാണുള്ളത്. മുംബൈക്കു പുറമേ വടക്കൻ മഹാരാഷ്‌ട്രയിലും പ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ പരിസമാപ്തിയായി. കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ ( മുംബൈ നോർത്ത്) ഭാരതി പവാർ (ദിൻഡോരി) കപിൽ പാട്ടിൽ (ഭിവണ്ടി) എന്നിവരും ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെയും (കല്യാൺ) ഉൾപ്പെടെ പ്രമുഖർ മത്സരിക്കുന്നു.
zxczc