ബി.ജെ.പിയുടെ അജണ്ട പ്രകാരം ഭരണഘടന ഭേദഗതി ചെയ്താൽ അത് ജനാധിപത്യത്തിൻ്റെ അവസാനമായിരിക്കുമെന്ന് പി. ചിദംബരം

ബി.ജെ.പി ആർ.എസ്.എസ് അജണ്ട പ്രകാരം ഭരണഘടന ഭേദഗതി ചെയ്താൽ അത് പാർലമെൻ്ററി ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുകയും 20ലേറെ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിൽ വരുകയും ചെയ്താൽ ഭരണഘടന തിരുത്തിയെഴുതുമെന്ന ബി.ജെ.പി ഉത്തരകന്നട എം.പി അനന്ത് കുമാർ ഹെഗ്ഡെയുടെ പരാമർശത്തിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം. ഭരണഘടനയെ തിരുത്തിയെഴുതുക എന്ന ബി.ജെ.പിയുടെ ഉദ്ദേശ്യം രഹസ്യമായിരുന്നില്ല. നിരവധി ബി.ജെ.പി നേതാക്കൾ അവരുടെ പ്രാദേശിക ഭാഷകളിൽ ഇന്ത്യ ഒരു ഹിന്ദു രാജ്യമായിരിക്കണമെന്നും ഹിന്ദി രാജ്യത്തിൻ്റെ ഏഖ ഔദ്യോഗിക ഭാഷയായിരിക്കണമെന്നും സംസ്ഥാന സർക്കാരുകളിൽ പൂർണ അധികാരം കേന്ദ്ര സർക്കാരിനുണ്ടാകണമെന്നും പലയാവർത്തി പറഞ്ഞുവെച്ചിട്ടുണ്ടെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചിദംബരം പറഞ്ഞു.
ചില സമയങ്ങളിൽ അനന്തകുമാർ ഹെഗ്ഡെയെപ്പോലുള്ള നേതാക്കൾ ഇത്തരം രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തും, പിന്നാലെ അവ നിഷേധിക്കുകയും ചെയ്യും. ഇത് കാലപ്പഴക്കമേറിയ തന്ത്രമാണ്. ബി.ജെ.പിയുടെ ആവശ്യങ്ങൾ നടന്നുകഴിഞ്ഞെന്നും ഭരണഘടനാ ഭേദഗതി എന്ന ആശയം ബി.ജെ.പി പരിപോഷിപ്പിക്കുന്നതിൽ ആർ.എസ്.എസ്/ബി.ജെ.പി അണികൾ ആവേശഭരിതരാണെന്നും ചിദംബരം പറഞ്ഞു. ആർ.എസ്.എസ്/ബി.ജെ.പി അജണ്ട അനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്താൽ അത് പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം, ന്യൂനപക്ഷങ്ങലുടെ അവകാശങ്ങൾ, ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകളിലൊന്നായ ഇംഗ്ലീഷ് എന്നിവയുടെ അന്ത്യം കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asasdadsasasasas