ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രിംകോടതി
ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. വരണാധികാരിക്ക് സുപ്രീംകോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ബി.ജെ.പി ആവശ്യം സുപ്രീംകോടതി തള്ളി. അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അത് എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എ.പി അംഗം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 12നെതിരെ 16 വോട്ടുകൾക്കായിരുന്നു ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ജയം.
നേരത്തേ സഖ്യത്തിന്റെ എട്ട് വോട്ടുകൾ വരണാധികാരി അസാധുവാക്കിയതിനാൽ ബിജെപി സ്ഥാനാർഥിയാണ് ചണ്ഡിഗഡിൽ മേയറായത്. അതേസമയം മേയർ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വീഡിയോ ദൃശ്യങ്ങളും നേരിട്ടു പരിശോധിച്ചാണു സുപ്രീംകോടതി വിധി പറഞ്ഞത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം ബുദ്ധിമുട്ടേറിയ കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചു.
asdad