പ്രാണ പ്രതിഷ്ഠാ ചടങ്ങ്; രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയ ദളിത് കർഷകന് ക്ഷണമില്ല
അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയെങ്കിലും ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതെ ദളിത് കർഷകൻ. കർണാടകയിലെ മൈസൂരിൽ താമസിക്കുന്ന രാംദാസ് എന്ന കർഷകനെയാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത്. രാംദാസിൻ്റെ ഭൂമിയിൽ നിന്ന് കണ്ടെത്തിയ കൃഷ്ണശില കല്ലുകൾ കൊണ്ടാണ് രാംലല്ല വിഗ്രഹം നിർമിച്ചിരിക്കുന്നത്.
2.14 ഏക്കര്‍ ഭൂമിയിലെ പാറകൾ കൃഷിക്കായി നീക്കുമ്പോൾ കൃഷ്ണശിലക്കല്ലുകള്‍ കണ്ടെത്തുകയായിരുന്നു എന്ന് രാംദാസ് പറയുന്നു. ദിവസങ്ങൾ നീണ്ട അധ്വാനത്തിനു ശേഷം ഇത് കുഴിച്ചെടുത്തു. കല്ലുകൾ തങ്ങളുടെ പക്കലുണ്ടെന്നറിഞ്ഞതോടെ രാംലല്ല വിഗ്രഹം നിർമിച്ച ശില്പി അരുൺ യോഗിരാജ് കർഷകനെ സമീപിച്ചു. കല്ലുകൾ പരിശോധിച്ച അരുൺ ഇത് രാംലല്ലയ്ക്ക് പറ്റിയതാണെന്ന് കർഷകനെ അറിയിക്കുകയും കർഷകൻ കല്ല് സംഭാവന നൽകുകയുമായിരുന്നു. പിന്നീട് ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാന്‍ നാല് കല്ലുകള്‍ കൂടി ഒരു മാസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
TRTYRTYTYTYTYRTYR