ശിവസേനക്ക് അനുകൂലമായ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലെ ശിവസേനക്ക് അനുകൂലമായ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ വിഭാഗം. യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്നും കൂറുമാറിയ എം.എൽ.എമാർ അയോഗ്യരല്ലെന്നുമുള്ള സ്പീക്കറുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.അയോഗ്യത വിഷയത്തിൽ സ്പീക്കർ രാഹുൽ നർവേക്കർക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പി എം.എൽ.എയായ സ്പീക്കർ ഒടുവിൽ സ്പീക്കർ തീരുമാനമെടുത്തപ്പോൾ ഉദ്ധവ് താക്കറെ വിഭാഗത്തിന് എതിരായിരുന്നു. പാർട്ടി വിട്ടവരുടേതാണ് യഥാർഥ ശിവസേനയെന്നും ഷിൻഡെയെ കക്ഷി നേതൃപദവിയിൽനിന്നു നീക്കാൻ ഉദ്ധവ് താക്കറേക്ക് അധികാരമില്ലെന്നും കഴിഞ്ഞ ദിവസമാണ് സ്പീക്കർ വ്യക്തമാക്കിയത്.
ഷിൻഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഉദ്ധവിന് അധികാരമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എതിർകക്ഷിയായ ഉദ്ധവ് പക്ഷം രൂപപ്പെടുമ്പോൾ 54 ൽ 37 എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ ഷിൻഡെക്കുണ്ടായിരുന്നുവെന്നും അതിനാൽ ഷിൻഡെയെ നിയമസഭ കക്ഷി നേതാവായും ഭരത് ഗോഗോവാലയെ ചീഫ് വിപ്പായും നിയമിച്ചത് നിയമാനുസൃതമാണെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഇതോടെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് വിഭാഗം അറിയിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തത്. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കർ നിരാകരിച്ചതും ഹരജിയിൽ ചോദ്യം ചെയ്യുന്നു.
sdfdsaddfs