ബംഗളൂരുവിൽ നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കി അമ്മ
പാനജി: ബംഗളൂരുവിൽ സ്റ്റാർട്ട്അപ്പ് സഹസ്ഥാപകയും സിഇഒയുമായ യുവതി നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി. മകന്റെ മൃതദേഹവുമായി ഗോവയിൽ നിന്ന് കർണാടകയിലേക്ക് പോകും വഴിയാണ് ഇവർ അറസ്റ്റിലായത്. ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ വച്ചാണ് സുചന സേത്ത് (39) കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ബാഗിലാക്കി ടാക്സി വിളിച്ചാണ് അവർ കർണാടകയിലേക്കു പോയത്.
അപ്പാർട്ട്മെന്റിലെ ജീവനക്കാർക്കു തോന്നിയ സംശയമാണ് കൊലപാതകവിവരം പുറത്തുവരാൻ സഹായകരമായത്. ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാൻ ടാക്സി വേണമെന്ന് അവർ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവിൽ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് അവർ വാശിപിടിക്കുകയായിരുന്നു. തുടർന്ന് ടാക്സിയിൽ ബ്രീഫ്കെയ്സുമായി അവർ ബംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ മുറിയിൽ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടർന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു.
ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോൾ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പോലീസിനോടു പറഞ്ഞു. പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൻ സുഹൃത്തിനൊപ്പം ഫത്തോർദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നൽകുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് ടാക്സി ഡ്രൈവറെ വിളിച്ച് കാർ അടുത്തുള്ള ചിത്രദുർഗ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനായില്ല.
adsadsadsads