തീവ്രവാദത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു; ഇന്ത്യ ഇസ്രയേലിന് ഒപ്പമെന്ന് മോദി
ഏത് തരത്തിലുള്ള തീവ്രവാദത്തേയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇസ്രയേലിന്‍റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ വഴി സംസാരിച്ചെന്നും പ്രദേശത്തെ ഇപ്പോഴുള്ള സ്ഥിതിഗതികൾ അദ്ദേഹം അറിയിച്ചുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടും എന്ത് നടപടിയാണ് ഇന്ത്യ ഇക്കാര്യത്തിൽ കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. യുദ്ധം വ്യാപിച്ചിരിക്കുന്ന മേഖലയിലെ ഇന്ത്യൻ പൗരന്മാരെ പറ്റിയുള്ള വിവരങ്ങൾ എംബസിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യക്കാരുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്. അതിർത്തികടന്ന് ഭീകരാക്രമണം നടത്തിയ ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ താക്കീത് നൽകിയിരുന്നു. ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും അത് അവസാനിപ്പിക്കുക തന്നെ ചെയ്യും എന്ന് നെതന്യാഹു ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി 3,00,000 സൈനികരെയാണ് ഇസ്രയേൽ അണിനിരത്തിയത്. 1973−ലെ യോം കിപ്പോർ യുദ്ധത്തിന് ഇസ്രായേൽ 400,000 റിസർവ് സൈനികരെ വിളിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സമാഹരണമാണിതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. “ഇസ്രായേൽ യുദ്ധത്തിലാണ്. ഞങ്ങൾ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ല. അത് ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിൽ ഞങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും അത് അവസാനിപ്പിക്കും’− നെതന്യാഹു പറഞ്ഞു. ഹമാസിനെതിരെ ആഞ്ഞടിച്ച നെതന്യാഹു, അവർ വലിയ വില നൽകേണ്ടിവരുമെന്നും അത് ഹമാസിനു മാത്രമല്ല, ഇസ്രയേലിന്‍റെ മറ്റു ശത്രുക്കൾക്കും ദീർഘകാലത്തേക്ക് ഓർക്കാൻ പാകത്തിനുള്ളതായിരിക്കുമെന്നും പറഞ്ഞു.
sadad