ഐ.ടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി


ഐ.ടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ നിയമങ്ങൾക്ക് കീഴിൽ സാമൂഹ്യ മാധ്യമങ്ങളെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്ക് നിയമങ്ങൾ പൂർണമായും ബാധകമായിരിക്കും. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ സമിതിയെ സമീപിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഭേദഗതി ചെയ്ത ഐ.ടി ചട്ടങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തുവിട്ടു.
ഭേദഗതിയിലൂടെ സാമൂഹ്യ മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സർക്കാർ തലത്തിൽ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികൾ നടപ്പാകുക.
രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയർപേഴ്‌സൺ അടക്കം മൂന്ന് സ്ഥിരാംഗങ്ങൾ സമിതിയിലുണ്ടാകും.
സർക്കാർ സമിതിക്ക് പുറമെ ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി കമ്പനികളും സ്വന്തം നിലയിൽ സംവിധാനം രൂപീകരിക്കണം. കമ്പനി നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതിക്കാരന് സർക്കാർ രൂപീകരിക്കുന്ന സമിതിയിൽ അപ്പീൽ നൽകാം. പരാതിയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതികൾ കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ നീക്കത്തിനെതിരെ നേരത്തെ തന്നെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
dtiufi