കോയമ്പത്തൂർ സ്ഫോടനം; വൻ ഗൂഢാലോചനയെന്ന് പൊലീസ്

കോയമ്പത്തൂർ സ്‌ഫോടന കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് സ്‌ഫോടന പരമ്പരയ്ക്ക് തന്നെയെന്ന് സംശയം. സ്‌ഫോടന വസ്തുക്കൾ വാങ്ങിയത് ആസൂത്രിതമായെന്ന് കണ്ടെത്തി. വിവിധ ആളുകൾ പലപ്പോഴായി വാങ്ങിയ വസ്തുക്കൾ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
മുബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സുഹൃത്തിന്റെ ലാപ്‌ടോപ് അന്വേഷണ സംഘം പിടിച്ചെടുത്തു. ജമേഷ മുബിനുമായി ബന്ധപ്പെട്ട ആളുകളുടെയെല്ലാം വീടുകളിലും ഓഫീസുകളിലും പരിശോധന പുരോഗമിക്കുകയാണ്.
അതേസമയം കേസിൽ റിമാൻഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ് കോയമ്പത്തൂർ കോടതി അനുവദിച്ചത്. കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തതോടെ അന്വേഷം ഉടൻ എൻഐഎ ഏറ്റെടുത്തേക്കും.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ ആസൂത്രിതമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എൻ.ഐ.എയ്ക്ക് കേസ് കൈമാറാന്‍ സർക്കാർ ശുപാർശ നൽകിയെങ്കിലും കസ്റ്റഡി അപേക്ഷയുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. മുന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്.
sxydru