ദീപാവലി ആഘോഷത്തിൽ ഡൽഹിയിൽ വായു മലിനീകരണതോത് ഉയർന്നു

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലീനീകരണ തോത് ഉയർന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ. തിങ്കളാഴ്ച ആഘോഷങ്ങൾക്ക് ശേഷം 312ലായിരുന്നു സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വർഷത്തെ ദീപാവലി ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരത്തിൽ വിവിധയിടങ്ങളിൽ വിലക്ക് ലംഘിക്കപ്പെട്ടു. ഡൽഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. പലയിടങ്ങളിലും ദൂരക്കാഴ്ച്ച മങ്ങി. മലിനീകരണം കുറയ്ക്കാൻ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് പടക്കം പൊട്ടിക്കരുതെന്നും നിയന്ത്രണം ലംഘിച്ചാൽ ആറ് മാസം തടവും 200 രൂപ പിഴയും ലഭിക്കുമെന്നും, നഗരത്തിൽ പടക്കങ്ങളുടെ ഉൽപാദനം, സംഭരണം, വിൽപന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം മൂന്ന് വർഷം തടവും ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ കൂടിയതുമെല്ലാം ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
m,b hl