അരുണാചലിലെ ഹെലികോപ്റ്റർ അപകടം; കാരണമായത് സാങ്കേതിക പിഴവെന്ന് പ്രാഥമിക നിഗമനം

അരുണാചൽ പ്രദേശിൽ മലയാളി ഉൾപ്പെടെ നാല് സൈനികരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ എഎൽഎച്ച് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം സൈന്യം നിർത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാർക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തിൽ പരിശോധിക്കുമെന്നാണ് വിവരം. സാങ്കേതിക പരിശോധനകൾക്കാണ് എഎൽഎച്ച് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം സൈന്യം താൽക്കാലികമായി നിർത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവർത്തനമാണ് നിർത്തി വച്ചത്.
മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണത്. മൂന്ന് ഏരിയൽ റെസ്‌ക്യൂ സംഘങ്ങൾ ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണ് അരുണാചൽ പ്രദേശിലുണ്ടാകുന്നത്.
jufgy