രാജ്യസഭാ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് നടന്ന നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് ജയം

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് ജയം. ഭരണമുള്ള രാജസ്ഥാനിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. നാല് സംസ്ഥാനങ്ങളിലായി 16 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലും ബിജെപി വിജയിച്ചു. അഞ്ച് സീറ്റുകൾ കോണ്‍ഗ്രസ് നേടി. രണ്ട് സീറ്റുകൾ ശിവസേന − എന്‍സിപി സഖ്യം നേടി. ഹരിയാനയിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്രനും ഒരു സീറ്റ് നേടി. മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ശിവസേന −എന്‍സിപി −കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നൽകികൊണ്ട് ബിജെപിയുടെ മൂന്നു സ്ഥാനാർഥികളും ജയിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര മുന്‍ മന്ത്രിമാരായ അനിൽബോണ്ടെ, ധനന്‍ജയ് മഹാദിക് എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മഹാസഖ്യത്തിൽനിന്ന് സഞ്ജയ് റാവത്ത്, പ്രഫുൽ പട്ടേൽ, ഇമ്രാൻ പ്രതാപ്ഗർഹി എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രാജസ്ഥാനിൽ ആകെയുള്ള നാൽ സീറ്റിൽ മൂന്ന് സീറ്റും ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടി. ഒരു സീറ്റ് ബിജെപിയും നേടി. കോണ്‍ഗ്രസ് സ്ഥാനാർഥികളായ രണ്‍ദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും ബിജെപി സ്ഥാനാർഥി ഗന്‍ശ്യാം തിവാരിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ പരാജയപ്പെട്ടു. ബിജെപിയുടെ കൃഷ്ണൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ കാർത്തികേയ ശർമ്മയുമാണ് ഹരിയാനയിലെ രണ്ട് സീറ്റുകളിൽ വിജയിച്ചത്. ബിജെപി സ്വതന്ത്രനു വോട്ടു ചെയ്ത കോൺഗ്രസ് എംഎൽഎയുടെ വോട്ട് അസാധുവാക്കി. കർണാടകയിൽ മത്സരിച്ച മൂന്നു സീറ്റുകളും ബിജെപി വിജയിച്ചു. ഒരു സീറ്റിൽ കോണ്‍ഗ്രസ് വിജയിച്ചു. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, നടൻ ജഗ്ഗേഷ്, സിംഗ് സിരോയ മുൻ കേന്ദ്രമന്ത്രി ജയ്‌റാം രമേശ് എന്നിവരാണ് വിജയിച്ചത്. അതേസമയം ജനതാദൾ എസിന് ഒരു സീറ്റ് പോലും നേടാനായില്ല. കർണാടകയിൽ ജനതാദൾ എസിന്‍റെ രണ്ട് എൽഎമാർ കോൺഗ്രസിനു വോട്ട് ചെയ്തിരുന്നു.