ഏപ്രില്‍ 121 വര്‍ഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂട് : കാലാവസ്ഥാ കേന്ദ്രം

ശരാശരി താപനില വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് ഏപ്രിലിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും സെന്‍ട്രല്‍ ഡല്‍ഹിയേയുമാണ് ചൂട് കഠിനമായി ബാധിച്ചത്. 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ദിവസത്തിലെ കൂടിയ താപനിലയെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ എം മൊഹാപത്ര അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇത് 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇത് നാലാം തവണയാണ് ഏപ്രില്‍ മാസം ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.
മെയ് മാസത്തിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. കൂടാതെ രാത്രിയില്‍ പതിവിലും ചൂട് കൂടുതലായിരിക്കും. താപനില സാധാരണയെക്കാള്‍ കൂടുതലായിരിക്കുമെങ്കിലും മെയ് മാസത്തില്‍ ഉഷ്ണ തരംഗ സാദ്ധ്യത കുറവായിരിക്കുമെന്നും കാലാവസ്ഥാ ഗവേഷകര്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള പരമാവധി താപനില സാധാരണയെക്കാള്‍ 1.86 ഡിഗ്രി കൂടുതലാണെന്നാണ് ഐഎംഡി ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ട മാര്‍ച്ച് മാസമായിരുന്നു നേരത്തെ കടന്നു പോയത്. രാജ്യത്താകമാനം 8.9 മില്ലി മീറ്റര്‍ മഴമാത്രമാണ് ലഭിച്ചതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.