പുലർച്ചെ 2 മണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ ഡംബലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

പുലർച്ചെ 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകൻ തലയ്ക്കടിച്ചു കൊന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും 24കാരൻ ആക്രമിച്ചു. തെലങ്കാനയിലെ സുൽത്താൻ ബസാറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
24കാരനായ കൊണ്ട സുധീർ കുമാറിനോട് രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാൻ അമ്മയായ കൊണ്ട പാപ്പമ്മ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് പ്രകോപിതനായ യുവാവ് ഡംബൽ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനെത്തിയ സഹോദരി സുചിത്രയെയും ഇയാൾ ഡംബൽ ഉപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ സുചിത്ര അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ബിരുദ പഠനത്തിന് ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീർ ജോലി ചെയ്തിരുന്നത്. എന്നാൽ ഒരു വർഷമായി ഇയാൾ ജോലി ഉപേക്ഷിച്ച് വീട്ടിൽ കഴിയുകയാണ്. അന്വഷണത്തിൽ സുധീറിന് മാനസിക അസ്വാസ്ഥ്യമുള്ളതായും അടുത്തിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കണ്ടെത്തി. സുധീറിന്റെ പിതാവ് ഏഴു വർഷം മുന്പാണ് മരിച്ചത്. വീട്ടിൽ അമ്മയും സുധീറും സുചിത്രയും മാത്രമായിരുന്നു താമസം.