ഇന്ത്യയിൽ കോവിഡ് ബാധിതർ 70 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ തൊട്ടുപിന്നിൽ ഇന്ത്യയെത്തി. അമേരിക്കയിൽ ആകെ 79 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് പുതുതായി 74,383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,53,806 ആയി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിൽനിന്ന് 70 ലക്ഷത്തിലേയ്ക്കെത്താൻ വെറും 13 ദിവസം മാത്രമാണെടുത്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,08,371 ആയി.
കോവിഡ് മരണങ്ങളിൽ ലോകത്ത് ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്കയും ബ്രസീലുമാണ്. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ 61 ശതമാനവും. നിലവിൽ കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. 11,755 കേസുകളാണ് സംസ്ഥാനത്തെ ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയെ ആണ് കേരളം ഇക്കാര്യത്തിൽ പിന്നിലാക്കിയത്. 11,416 കോവിഡ് കേസുകൾ മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,077,190 പേർക്ക് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡോ മീറ്ററും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിട്ട കണക്കുകൾ പ്രകാരമാണിത്. ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷത്തിലേക്ക് അടുത്തു. 37,448,771 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോർട്ട്. 28,097,779 പേർ രോഗമുക്തി നേടിയെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.