ലോക്സഭ സമ്മേളനം ബുധനാഴ്ച അവസാനിപ്പിച്ചേക്കും

ന്യൂഡൽഹി: എംപിമാർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക്സഭയുടെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചശേഷമാണ് സർക്കാർ ഇക്കാര്യം തീരുമാനിച്ചത്. എംപിമാരുടെ സുരക്ഷയെ മുൻനിർത്തിയാണ് കേന്ദ്രനീക്കം. ലോക്സഭ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവായ മൂന്ന് എംപിമാർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലോക്സഭ സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചിക്കുന്നത്.
പ്രതിപക്ഷ പാർട്ടികളും സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിന് അനുകൂലമാണ്. രാജ്യസഭയും ബുധനാഴ്ചയോടെ അവസാനിപ്പിക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ലാദ് സിംഗ് പട്ടേലിനും അടക്കം 30 എംപിമാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നുവരെ അവധികളൊന്നുമില്ലാതെ സഭ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.സമ്മേളനം തുടങ്ങുന്നതിനു മുന്പ് പരിശോധനയിൽ 25 എംപിമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.