കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിലും പാസായേക്കും

ന്യൂഡൽഹി: കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കുമെന്നുറപ്പായി. 125 പേരുടെ പിന്തുണ സർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും ബില്ലിനെ പിന്തുണയ്ക്കും. ടിഡിപിയും ബില്ലുകൾക്കൊപ്പം നിൽക്കുമെന്നാണ് വിവരം.
ലോക്സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സർക്കാർ നീക്കം. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലികൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചിരുന്നു.
സമവായം ഉണ്ടാക്കാൻ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർടികളുമായി സർക്കാർ ഇന്നലെ ചർച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. രാജ്യസഭയിൽ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭങ്ങൾ തുടരുകയാണ്.
ഇതിനിടെ പാർലമെന്റ് വെട്ടിച്ചുരുക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് തേടി രാജ്നാഥ് സിംഗും പ്രഹ്ളാദ് ജോഷിയും ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കും.