യു.പിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു


ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ മാറ്റുരക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ തെരഞ്ഞെുപ്പിനുണ്ട്. എസ്.പി നേതാവ് മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ്, മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവ്, എസ്.പി നേതാവ് നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍, ബി.എസ്.പി നേതാവ് ബ്രിജേഷ് പഥക്, കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന റീത്ത ബഹുഗുണ ജോഷി അടക്കമുള്ളവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

അഖിലേഷ് യാദവിനും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യാദവ സമുദായക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ല്‍ സമാജ്‌വാദി പാര്‍ട്ടിക്ക് നല്ല ഭൂരിപക്ഷം നേടിക്കൊടുത്തതാണ് 12 ജില്ലകളിലെ 69 മണ്ഡലങ്ങളും. ഇതില്‍ 55 സീറ്റും എസ്.പിയെയാണ് പിന്തുണച്ചിരുന്നത്.

2.41 കോടി ജനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്കെത്തുന്നത്. 69 മണ്ഡലങ്ങളില്‍ 826 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടര്‍മാരില്‍ 1.1 കോടി സ്ത്രീ വോട്ടര്‍മാരും 1,026 പേര്‍ മൂന്നാം ലിംഗക്കാരുമാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് മെയ്ന്‍പുരി മണ്ഡലത്തിലാണ്. ഇവിടെ 43 പേര്‍ മത്സരിക്കുമ്പോള്‍ എത്വയില്‍ 21 പേരും തലസ്ഥാന നഗരി ഉള്‍പ്പെട്ട ലഖ്‌നോ വെസ്റ്റ്, സെന്‍ട്രല്‍ മണ്ഡലങ്ങില്‍ 17 വീതം സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുള്ളത്.

You might also like

Most Viewed