പാകിസ്ഥാൻ യുവതിയുമായി പ്രണയം:മൂന്ന് വര്‍ഷം മുമ്പ് കാണാതായ ഹമീദ് അന്‍സാരി പാകിസ്ഥാൻ ജയിലിലെന്ന് റിപ്പോര്‍ട്ട്

മുംബൈ: മൂന്ന് വര്‍ഷം മുമ്പ് കാണാതായ 27കാരനായ ഹമീദ് അന്‍സാരി പാകിസ്ഥാനിലുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ഇയാള്‍ പാകിസ്താനിലുളളതായി റിപ്പോര്‍ട്ട് ചെയ്തത്. 2012 നവംബറിലാണ് നല്ല ജോലി തേടി ഹമീദ് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. തുടര്‍ന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെക്കാണാന്‍ ഹമീദ് പാക്കിസ്ഥാനിലേക്ക് പോയതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എംബിഎക്കാരനായ ഹമീദ് മുംബൈയില്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിപ്പിച്ച് കൊണ്ടിരിക്കവേയാണ് അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അന്‍സാരിയുടെ മതാപിതാക്കള്‍ അഫ്ഗാനുമായും പാകിസ്ഥാനുമായും ബന്ധപ്പെട്ടിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 18 മാസങ്ങല്‍ പിന്നിടുമ്പോള്‍ ഹമീദ് പാക്കിസ്താന്‍ ജയിലിലുണ്ടെന്നാണ് പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പാകിസ്താനില്‍ നിന്ന് ഒദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഹമീദിന്റെ മാതാപിതാക്കള്‍ അറിയിച്ചു.
എന്നാല്‍ ഹമീദ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും കോടതികളില്‍ വിചാരണ നേരിടുകയാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജപാസ്‌പോര്‍ട്ടുമായാണ് ഹമീദ് പാകിസ്ഥാനിലേക്ക് കടന്നതെന്നും, പാകിസ്ഥാനിലെ അതീവ ജാഗ്രതാ നിര്‍ദ്ദേശമുള്ള പ്രദേശത്ത് നിന്നാണ് ഹമീദ് പിടിയിലായതെന്നും മാധ്യമ റിപ്പോര്‍ട്ടുണ്ട്. കൂടാതെ പാകിസ്ഥാനിലെ കോഹട്ടില്‍ ഒരു സുഹൃത്തിനെ കാണുന്നതിനെത്തിയ അന്‍സാരിയെ ഇവിടെയൊരു ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മകന്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹമീദിന്റെ മതാപിതാക്കള്‍.