പുതിയ 784 ദേശീയപാതകൾ; 3.73 ലക്ഷം കോടി ചെലവ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്

ഡൽഹി: മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വമ്പൻ ദേശീയപാത വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. അടുത്ത രണ്ട് വർഷത്തിനകം രാജ്യത്ത് നടപ്പാക്കാൻ ലക്ഷ്യമിടുന്ന ദേശീയപാത പദ്ധതികളിൽ മൂന്നിലൊന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത - ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയപാത അമേരിക്കൻ റോഡുകളുടെ നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും രണ്ട് പുതിയ ദേശീയപാതകൾ എന്ന കണക്കിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനകം പുതിയ 784 ദേശീയപാതകളാകും രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ഏഴ് സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്നത്. ഇതിലൂടെ 21,355 കിലോമീറ്റർ ദൂരത്തിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ സജ്ജമാകും എന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ദേശീയ വാർത്ത ഏജൻസിയായ പിടിഐയോടു പറഞ്ഞു.
വരുന്ന രണ്ട് വർഷത്തിനുള്ളിൽ 3.73 ലക്ഷം കോടി രൂപയാണ് കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ദേശീയപാതകൾക്കായി കേന്ദ്ര സർക്കാർ ചെലവിടുക. ഇതിൽ അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്കായി ഒരു ലക്ഷം കോടി രൂപ ഈ വർഷം തന്നെ ചെലവിടും. നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) പദ്ധതികള്‍, ദ് നാഷണല്‍ ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് കോര്‍പറേഷന്‍റെ (NHIDCL) പദ്ധതികള്‍, റോഡ് ഗതാഗതം - ദേശീയപാതാ മന്ത്രാലയത്തിന്റെ (MoRTH) പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണിതെന്നും മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള അസം, ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായി മൊത്തം 2.42 ലക്ഷം കോടി രൂപയുടെ വിവിധ ദേശീയപാത പദ്ധതികളുടെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിൽ അസമിൽ 57,696 കോടി രൂപയുടെ ദേശീയപാത പദ്ധതികളുടേയും ബിഹാറിൽ 90,000 കോടി രൂപയുടേയും പശ്ചിമ ബംഗാളിൽ 42,000 കോടി രൂപയുടേയും ജാർഖണ്ഡിൽ 53,000 കോടി രൂപയുടേയും ദേശീയപാത നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ ഒഡീഷയിൽ 58,000 കോടിയുടെ ദേശീയപാത വികസന പദ്ധതികളും പുരോഗമിക്കുകയാണെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
aa