ആശമാരുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ

ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍. കേരളത്തിനുള്ള എല്ലാ കുടിശികയും നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം നല്‍കാനുള്ള വിഹിതം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചതിനുള്ള വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ അവർക്കു പങ്കുണ്ടെന്നും നഡ്ഡ അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ പി. സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ആശാ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയാറാകുമോയെന്നാണ് സന്തോഷ് കുമാർ എംപി ചോദിച്ചത്. ഇതിനു മറുപടിയായി, എൻഎച്ച്എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റിനു പുറത്ത് പ്രതിഷേധിച്ചു. ആശാവര്‍ക്കര്‍മാരുടെ ശമ്പളം 21,000 രൂപയായി വര്‍ധിപ്പിക്കുക, ആശ വര്‍ക്കര്‍മാര്‍ക്ക് വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എംപിമാർ പ്രതിഷേധിച്ചത്.
ADFSADSFADS