നിയമസഭാ തെരഞ്ഞെടുപ്പ്: അരുണചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയ്ക്കും തുടർഭരണം
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടന്ന അരുണചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയ്ക്കും(എസ്‌കെഎം) തുടർഭരണം. അരുണാചലിൽ 45 സീറ്റിൽ ബിജെപിക്ക് ലീഡുണ്ട്. 32 അംഗ സിക്കിം നിയമസഭയിൽ 31 സീറ്റിലും ലീഡ് നേടിക്കൊണ്ടാണ് എസ്‌കെഎം തുടർഭരണം ഉറപ്പിക്കുന്നത്. 60 അംഗ അരുണാചൽ നിയമസഭയിൽ 31 സീറ്റുകൾ മാത്രമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് പത്തു സീറ്റിൽ ഭരണകക്ഷിയായ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 50 സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. തവാംഗിലെ മുക്തോ മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരടക്കമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
45 സീറ്റിൽ ബിജെപിക്കും എന്‍പിപിക്ക് ആറ് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും മറ്റുള്ളവർക്ക് എട്ട് സീറ്റിലുമാണ് നിലവിൽ ലീഡുള്ളത്. സിക്കിമിൽ പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമാക്രാറ്റിക് ഫ്രണ്ടിനെ(എസ്ഡിഎഫ്) നിഷ്പ്രഭമാക്കിക്കൊണ്ടാണ് എസ്‌കെഎം വിജയത്തിലേക്ക് മുന്നേറുന്നത്. 18 സീറ്റുകളിൽ നിലവിൽ എസ്‌കെഎം വിജയിച്ചിട്ടുണ്ട്. 13 സീറ്റുകളിൽ പാർട്ട് ലീഡ് ചെയ്യുന്നുണ്ട്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ വിജയം നേടിയ എസ്ഡിഎഫിന് ഒരു സീറ്റിൽ മാത്രമാണ് ലീഡുള്ളത്. ബിജെപിയും കോണ്‍ഗ്രസും മത്സര രംഗത്തുണ്ടെങ്കിലും ഇരുപാർട്ടികൾക്കും ഒരു സീറ്റിൽ പോലും ലീഡുയർത്താന്‍ കഴിഞ്ഞിട്ടില്ല. സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നേരത്തെയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.
ോേ്ോേ്