ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി
ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന്‍ വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്. തുറന്നിട്ട ജനാലയിലൂടെ നിലാവ് കടന്നുവരുംപോലെ, നനുത്തകാറ്റുപോലെ ഹൃദയത്തില്‍ വന്ന് തൊടുന്ന മനോഹരമായ പാട്ടുകളൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നത്. പുത്തഞ്ചേരി-ജോണ്‍സണ്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരതയുടെ തിളക്കമുള്ള ഏടുകളാണ്.
വളരെ പ്രതിസന്ധികളുണ്ടായിരുന്ന ബാല്യമായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടേത്. എല്ലാ സൗഭാഗ്യങ്ങളുണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ട ബാല്യം. പിതാവിന് പക്ഷാഘതം സംഭവിച്ച് കിടപ്പിലാകുന്നതോടെയാണ് അഞ്ചാം ക്ലാസിൽ ഗിരീഷ് പുത്തഞ്ചേരി തന്റെ ഒറ്റയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. പട്ടിണി കിടന്നും, ചുമടെടുത്തും അച്ഛനെയും അമ്മയെയും പോറ്റാൻ തുടങ്ങിയ ബാല്യം പ്രാണ സങ്കടത്തിന്റെ കടലുകളായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ആ ജീവിതാനുഭവങ്ങളും വേദനയും ഒറ്റപ്പെടലും തന്നെയാണ് അദ്ദേഹത്തിന്റെയുള്ളിലെ ഗാനരചയിതാവിന്റെ ഉറവിടം.
ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത് .പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ കാലം കൊണ്ട് ആ സര്‍ഗപ്രതിഭ നമുക്ക് സമ്മാനിച്ചത് പാട്ടിന്റെ വസന്തമാണ്. പ്രണയവും വിരഹവും വാല്‍സല്യവും നിറഞ്ഞ വരികളിലൂടെ ആ പാട്ടുകളൊക്കെയും സൂപ്പര്‍ഹിറ്റുകളായി മാറി.
bvbgnbfgfgfgd