ഹാപ്പിനസ്’ പാർക്ക് ഒരുക്കി അരൂർ പഞ്ചായത്ത്
ഹാപ്പിനസ്’ പാർക്ക് ഒരുക്കി അരൂർ പഞ്ചായത്ത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുക്കാൻ തദ്ദേശഭരണ വകുപ്പ് തീരുമാനമെടുത്തെങ്കിലും അവ സ്ഥാപിക്കുന്നതിന് നടപടി നടന്നുവരുന്നതേയുള്ളൂ. എന്നാൽ അരൂർ പഞ്ചായത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞു. സർക്കാറിന്റെ അറിയിപ്പ് എത്തുന്നതിനു മുമ്പുതന്നെ അരൂർ ഗ്രാമപഞ്ചായത്ത് പാർക്കുകൾ ഒരുക്കുന്ന തിരക്കിലാണ്. ഒരു പക്ഷെ സംസ്ഥാനത്തെ ആദ്യത്തെ ഹാപ്പിനസ് പാർക്ക് പൂർത്തിയാകുന്നത് അരൂരിലായിരിക്കും. അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടരികിലുള്ള പൊതുകുളം സംരക്ഷിക്കുന്നതിനോടൊപ്പം ഒരുകോടിയിലധികം രൂപ മുടക്കി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. 30 സെന്‍റോളം വിസ്തൃതി കുളത്തിനുണ്ട്. അതിന്‍റെ ചുറ്റിലുള്ള 20 സെന്‍റിലേറെ വരുന്ന കര പ്രദേശവും ചേർത്താണ് പാർക്ക് ഒരുക്കിയത്.
കൈതപ്പുഴക്കായലോരത്ത് ഇടക്കൊച്ചി പാലത്തിനരികിൽ അരൂരിൽ ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് വേണ്ടി അനുവദിച്ച സ്ഥലം താൽക്കാലിക പാർക്കാക്കി. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ 50 ഓളം എൻ.എസ്.എസ് വളണ്ടിയർമാർ മൂന്ന് ദിവസം പ്രയത്നിച്ചാണ് അഴുക്കടിഞ്ഞു കിടന്ന ഈ സ്ഥലം ഉദ്യാനമാക്കിയത്. പുതുവർഷ പുലരിയിൽ പാർക്ക് നാട്ടുകാർക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ചന്തിരൂരിൽ കുമർത്തു പടിക്ഷേത്രത്തിന് സമീപത്തെ പൊതുകുളം സംരക്ഷിച്ച് ഇവിടെയും പാർക്ക് ഒരുക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു.
GHFGHFHGF