62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും; മുന്നിലെത്തി കോഴിക്കോട്, കണ്ണൂർ രണ്ടാമത്
62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്നവർക്കുള്ള സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുന്നിട്ടുനിന്ന കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തെത്തി. കോഴിക്കോടിന് 901 പോയിന്‍റും കണ്ണൂരിന് 897 പോയിന്‍റുമാണ് തിങ്കളാഴ്ച രാവിലെ 10 മണിവരെയുള്ള മത്സരഫലങ്ങൾ പ്രകാരം. 895 പോയിന്‍റുമായി പാലക്കാട് ജില്ലയും ജേതാക്കൾക്കായുള്ള മത്സരത്തിലുണ്ട്.തൃശൂർ 875, മലപ്പുറം 863, കൊല്ലം 862, എറണാകുളം 851, തിരുവനന്തപുരം 826, ആലപ്പുഴ 807, കാസർകോട് 806, കോട്ടയം 791, വയനാട് 772, പത്തനംതിട്ട 728, ഇടുക്കി 686 എന്നിങ്ങനെയാണ് പോയിന്‍റ് നില. ഹൈസ്കൂൾ വിഭാഗത്തിൽ 425 വീതം പോയിന്‍റ് നേടി കോഴിക്കോടും പാലക്കാടുമാണ് മുന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 477 പോയിന്‍റ് നേടി കണ്ണൂരാണ് മുന്നിൽ.
അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളക്കാണ് ഇന്ന് വൈകീട്ട് 4.30ഓടെ സമാപനമാകുന്നത്. കൊല്ലം നഗരത്തിലെ 24 വേദികളിലായാണ് മത്സരങ്ങൾ. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
HJJHJJHJGH