യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി: നൂറനാട് പൊലീസിനെതിരെ സിപിഐഎം
ആലപ്പുഴ: യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ നൂറനാട് പൊലീസിനെതിരെ സിപിഐഎം. നൂറനാട് സിഐ അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാരുമൂട് ഏരിയ കമ്മറ്റി രംഗത്തെത്തി. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്നത് ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണെന്ന് ഏരിയ സെക്രട്ടറി ബി ബിനു പറഞ്ഞു. നൂറനാട് പൊലീസിന്റെ നടപടി ഇടതുപക്ഷ ഗവൺമെന്റിന്റെ പൊലീസ് നയത്തിന് വിരുദ്ധമാണ്. പൊലീസിന്റെ പിഴവുകൾ തിരുത്താൻ ഉചിതമായ തീരുമാനം ഗവൺമെന്റ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബി ബിനു കൂട്ടിചേർത്തു.
കൃത്രിമമായി തെളിവുണ്ടാക്കുന്നതിനും വ്യാജ എഫ്ഐആർ നിർമ്മിക്കുന്നതിനും പൊലീസ് ശ്രമിച്ചു. ഇതിനോട് പാർട്ടിക്ക് വിയോജിപ്പ് ഉണ്ട്. കേസിന്റെ തെളിവിനായി പൊലീസ് വാഹനങ്ങൾ തല്ലി തകർക്കുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ട സാലു സജി ഒരു കേസിലും പ്രതിയല്ല. നൂറനാട് പൊലീസിനെതിരെ സമീപകാലത്ത് നിരവധി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. മറ്റപ്പള്ളിയിലെ മണ്ണെടുപ്പിന് എതിരായ സമരത്തിൽ പങ്കെടുത്തവരെ പൊലീസ് ക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ പൊലീസ് നടപടി സ്വീകരിക്കുന്നതിൽ പാർട്ടി എതിരല്ലെന്നും ബിനു പറഞ്ഞു.
saadsadsadssAD