പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം; ജനപ്രതിനിധികൾക്കെതിരെ കേസ്, ഹൈബി ഈഡനും പ്രതിപ്പട്ടികയിൽ
കൊച്ചി: കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്. ഹൈബി ഈഡൻ എം പി, മൂന്ന് എം എൽ എമാർ അടക്കം കണ്ടാലറിയാവുന്ന കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിഷേധക്കാരെ പരിഹസിച്ച് മന്ത്രിമാരും രംഗത്തെത്തി.
ഒരു രാത്രി മുഴുവൻ നീണ്ട നാടകങ്ങളാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്നത്. നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരെ ജാമ്യാമില്ലാക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ജനപ്രതിനിധികൾ അടക്കമുളളവരുടെ പൊലീസ് സ്റ്റേഷൻ ഉപരോധം നടത്തിയത്. ഒടുവിൽ പുലർച്ചെ മൂന്ന് മണിക്ക് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ജാമ്യം നേടി പ്രവർത്തകർ പുറത്തുവന്നതിന് പിന്നാലെയാണ് പാലാരിവട്ടം പൊലീസ് ജനപ്രതിനിധികൾക്കെതിരെ കേസെടുത്തത്. ഡിസിസി പ്രതിഡന്‍റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കലാപാഹ്വാനത്തിനാണ് കേസ്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ് അടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികളാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവും ഇവർക്ക് കൂട്ട് നിൽക്കുന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുമാണ് കേസെടുപ്പിക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.