കാർഷിക കടം തിരിച്ചടച്ചില്ല: കരുവഞ്ചാലിൽ ബാങ്ക് മാനേജർ യുവാവിനെ ക്രൂരമായി മർദിച്ചു
കണ്ണൂർ: കരുവഞ്ചാലിൽ കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്‍റെ പേരിൽ ബാങ്ക് മാനേജരിന്‍റെ നേതൃത്വത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു. മൂക്കിന് ഗുരുതര പരിക്കേറ്റ യുവാവ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുവഞ്ചാൽ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ മാനേജരാണ് വായാട്ടുപറമ്പിലെ റോബി ജേക്കബ് എന്ന യുവാവിനെ മർദ്ദിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് യുവാവിന് മർദ്ദനമേറ്റത്.
സംഭവത്തെക്കുറിച്ച് റോബിൻ പറയുന്നത്. ഡിസംബർ അഞ്ചിനാണ് ലോണിന്‍റെ കാലാവധി തീരുന്നത്. ഇത് ബാങ്ക് മാനേജരെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം രണ്ടുദിവസത്തിനുള്ളിൽ ലോൺ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചു കൊള്ളാമെന്നും പറഞ്ഞിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരം ബാങ്ക് മാനേജർ വീട്ടിലെത്തി. മറ്റൊരു സ്ഥലത്തുണ്ടായിരുന്ന തന്നെ ഫോണിൽ വിളിച്ച് മുങ്ങി നടക്കാതെ വീട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടനെ വീട്ടിലെത്തി. അവിടെവച്ച് പ്രായമായ അമ്മയുടെയും കുടുംബാംഗങ്ങളുടെയും മുന്നിൽ വച്ച് വളരെ മോശമായ രീതിയിൽ പെരുമാറുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ ക്രൂരമായി മർദിക്കുകയും ചെയ്തു. മൂക്കിൽ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവച്ച് ഗുരുതരമാണെന്ന് പറഞ്ഞതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
asasadsadsads