ശമ്പളവിതരണത്തില്‍ കോടികള്‍ തട്ടിച്ച റെയില്‍വേ ക്ലര്‍ക്ക് ഒളിവില്‍, തിരച്ചിൽ ഊര്‍ജിതം
ലഖ്നൗ: റെയിൽവേയിലെ ശമ്പളവിതരണത്തിനുള്ള ‘ഐ പാസ്’ എന്ന സോഫ്റ്റ്‌വേർ ദുരുപയോഗം ചെയ്ത് ഒളിവിൽപ്പോയ ബുക്കിങ് ക്ലർക്കിനായി തിരച്ചിൽ ഊര്‍ജിതമാക്കി. ഉത്തർപ്രദേശിലെ മുഗൾസരായി ഡിവിഷനിൽ ബുക്കിങ് ക്ലർക്ക് ആയ കാൻപുർ സ്വദേശി ബാബു യുവരാജ് സിങാണ് (37) കോടികൾ തട്ടിയത്. യുവരാജ് സിങ്ങിനായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ലുക്കൗട്ട് നോട്ടീസിറക്കി. 2017 മുതൽ നടത്തിയ തട്ടിപ്പുകൾക്കാണ് ഇയാൾ പിടിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നാലര ലക്ഷം രൂപ മുടക്കി മകളുടെ ജന്മദിനാഘോഷം നടത്തിയത് ജീവനക്കാർക്കിടയിൽ ചർച്ചയായിരുന്നു.
ഈ സോഫ്റ്റ് വെയറിലെ വ്യക്തിവിവരങ്ങൾ മാറ്റിയാൽ ജീവനക്കാരുടെ മൊബൈലിലേക്ക് ഒടിപി വരുന്ന സംവിധാനം ഉണ്ട്. കൂടാതെ ജീവനക്കാരുമായുള്ള സുപ്രധാന വിവരങ്ങൾ മാറ്റണമെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ അംഗീകാരവും ആവശ്യമാണ്. എന്നാൽ ബാബുരാജ് ഭാര്യയുടെ മൊബൈൽ നമ്പറിലേക്ക് ഒടിപി വരുന്ന തരത്തിലേക്ക് മാറ്റിയാണ് തട്ടിപ്പുകൾ നടത്തിയത്. ആറുവർഷം തുടർച്ചയായി ഒരേ തസ്തികയിൽ ഒരേ ഓഫീസിൽ ജോലിയിൽ തുടർന്നത് തട്ടിപ്പിന് സഹായമായതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
വിരമിച്ചവരുടെയും വിആർഎസ് എടുത്തവരുടെയും മരിച്ച ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ പേരിൽ രണ്ട് ബിവറേജ് ഷോപ്പും, ഒരു ഷോപ്പിങ് മാളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. റെയിൽവേയുടെ മറ്റേതെങ്കിലും ഡിവിഷനുകളിൽ നിന്ന് പണം തട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇന്റേണൽ എൻക്വയറി കമ്മിറ്റി അംഗങ്ങൾ, റെയിൽവേ വിജിലൻസ് വിഭാഗം, റെയിൽവേയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾ, ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
asasasasas