നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂ; കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനത്തിൽ സുപ്രീം കോടതി
കണ്ണൂർ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കണ്ണൂർ വിസിയുടെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജികൾ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കണ്ണൂർ സർവകലാശാല നിയമപ്രകാരം 60നു മേൽ പ്രായമുള്ളവരെ വൈസ് ചാൻസലറായി നിയമിക്കാൻ വ്യവസ്ഥയില്ല. എന്നാൽ പുനർനിയമത്തിന് ഈ ചട്ടം ബാധകമല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം.എന്നാൽ ഇക്കാര്യം കോടതിയിൽ ഉന്നയിക്കപ്പെട്ടപ്പോഴാണ് പുനർനിയമനത്തിനും ചട്ടപ്രകാരമുള്ള യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചത്.
പുനർനിയമനത്തിന് യോഗ്യത മാനദണ്ഡത്തിൽ ഇളവ് അനുവദിക്കാനാവുമോയെന്ന് കോടതി ചാൻസലറായ ഗവർണർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറലിനോട് ആരാഞ്ഞെങ്കിലും ഇളവ് അനുവദിക്കാനാവില്ലെന്നായിരുന്നു അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജികള്‍ വിധി പറയാനായി മാറ്റുകയായിരുന്നു.
asdfads