സോളാര്‍ പീഡനക്കേസ്; പരാതിക്കാരിയുടെ കത്ത് പ്രസിദ്ധീകരിക്കാൻ പിണറായിയുടെ അനുമതി; ദല്ലാൾ നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ


കൊച്ചി: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ദല്ലാള്‍ നന്ദകുമാര്‍. കത്ത് വ്യാജമായി തയ്യാറാക്കിയിട്ടില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നേരില്‍ കണ്ട് കത്തിനെക്കുറിച്ച് സംസാരിച്ചുവെന്നും കത്ത് പ്രസിദ്ധീകരിക്കാൻ പിണറായി ശരീരഭാഷ കൊണ്ട് അനുമതി നൽകിയെന്നും നന്ദകുമാർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയനെ കണ്ടിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നെന്നും നന്ദകുമാര്‍ വ്യക്തമാക്കി. കത്ത് കൈവശം എത്തിയതിനെക്കുറിച്ചും പിന്നീട് അത് പുറത്ത് വന്നതിനെക്കുറിച്ചുമാണ് പ്രധാനമായും പത്രസമ്മേളനത്തില്‍ നന്ദകുമാര്‍ വിശദീകരിച്ചത്.

പരാതിക്കാരി എഴുതിയ കത്തിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടതെന്ന് നന്ദകുമാര്‍ വിശദീകരിച്ചു. 'എറണാകുളത്ത് വച്ച് ശരണ്യ മനോജ് കൈമാറിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യപേജില്‍ ഉണ്ടായിരുന്നു. ഇതടക്കം ഒരുഡസന്‍ കത്തുകള്‍ കൈമാറി. ഈ കത്തുകള്‍ വിഎസ് അച്യുതാനന്ദനെ കാണിച്ചു. അദ്ദേഹം അത് പലകുറി വായിച്ചു. പിന്നീട് ഈ കത്തിലെ പിണറായി വിജയനോട് സംസാരിച്ചു'; നന്ദകുമാര്‍ വിശദീകരിച്ചു.

പിന്നീട് കത്ത് ഏഷ്യാനെറ്റ് ചാനലില്‍ വന്നതിനെക്കുറിച്ചും നന്ദകുമാര്‍ വിശദീകരിച്ചു. ഏഷ്യാനെറ്റ് ചാനലിന്റെ റിപ്പോര്‍ട്ടറായ ജോഷി കുര്യനെ കത്ത് എല്‍പ്പിച്ചത് പണം വാങ്ങിയല്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് പ്രതിഫലമായി 1.25 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. 'പരാതിക്കാരിയും ശരണ്യ മനോജും എറണാകുളം ശിവക്ഷേത്രം പരിസരത്ത് വച്ച് കണ്ടിരുന്നു. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും അമ്മയുടെ ചികിത്സയ്ക്കായി 50,000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി എന്ന് പറഞ്ഞത് കൊണ്ടാണ് പണം നല്‍കിയത്. അതിനപ്പുറത്ത് ഒരു സാമ്പത്തിക ഇടപാടും കത്തില്‍ നടന്നിട്ടില്ല'; നന്ദകുമാര്‍ വിശദമാക്കി.

കത്ത് ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടറായ ജോഷി കുര്യന് കൈമാറിയ സാഹചര്യവും നന്ദകുമാര്‍ വിശദീകരിച്ചു. 'രണ്ട് കത്ത് കൈവശമുള്ള കാര്യം പറഞ്ഞിരുന്നു. 19 പേജുള്ള ഒരുകത്തും, 25 പേജുള്ള മറ്റൊരു കത്തും. 25 പേജുള്ള കത്തില്‍ വ്യക്തവും കൃത്യവുമായി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ശാരീരകമായി ഉമ്മന്‍ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നാണ് കത്തിന്റെ തുടക്കം. കത്തിലെ വിവരങ്ങള്‍ ഇരയോട് ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ എയറ് ചെയ്യാവൂ എന്ന് ജോഷി കുര്യനോട് പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ എഡിറ്റേഴ്‌സുമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് പുറത്ത് വിട്ടത്'; നന്ദകുമാര്‍ വ്യക്തമാക്കി.

'2016ല്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി മൂന്നുമാസം കഴിഞ്ഞ് ഇര ആദ്ദേഹത്തെ കണ്ട് പരാതി നല്‍കി. ഈ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉണ്ടായിരുന്നു. ഈ പരാതി മുഖ്യമന്ത്രിക്ക് നല്‍കുന്നതിന് വേണ്ടി എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടില്ല. അതിന് ശേഷം അന്വേഷണം നിര്‍ബാധം നടന്നുവന്നു. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരാതി സിബിഐക്ക് നല്‍കുന്നതിലും ഒരു പങ്കുമില്ല'; നന്ദകുമാര്‍ വ്യക്തമാക്കി.

യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ കൂടി ഫലമായാണ് ഉമ്മന്‍ ചാണ്ടി തേജോവധം ചെയ്യപ്പെട്ടതെന്നും നന്ദകുമാര്‍ വ്യക്തമാക്കി. താന്‍ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും നനന്ദകുമാര്‍ വിശദീകരിച്ചു. പിണറായി വിജയനുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയ നന്ദകുമാര്‍ പിണറായി വിജയന്‍ കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. 'ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് പരിഹരിക്കപ്പെട്ടിരുന്നു. ആ പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തി'; നന്ദകുമാര്‍ വിശദമാക്കി.

article-image

ASDADSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed