അട്ടപ്പാടി മധു കേസ്: വിധി ഏപ്രിൽ നാലിന്

അട്ടപ്പാടി മധുകൊലക്കേസ് വിധി പറയാന്‍ മാറ്റി. ഏപ്രിൽ നാലിന് കേസിൽ വിധി പറയും. മണ്ണാർക്കാട് എസ്.സി−.എസ്.ടി കോടതിയുടേതാണ് നടപടി. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.
കൂറുമാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധക്കുക എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ഈ മാസം പത്തിന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. 18ന് വിധി പറയും എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
edryre