കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടി; വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 24% മുതൽ 50% വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12% ആയി കുറച്ചുനൽകുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തത്.
തിരുവനന്തപുരം കോർപ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24%ത്തിൽ നിന്ന് 5%മായി വിനോദനികുതി കുറച്ചിരുന്നു.
ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതിൽ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിന് 12 ശതമാനമായി വിനോദനികുതി ഇളവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസരിക്കവേ കായിക മന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവനയാണ് മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയത്.
sfxfg