സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമ വകുപ്പ് മന്ത്രി പി. രാജീവ് ആണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ഗവർണർ പദവി വഹിക്കുന്ന വ്യക്തിക്ക് ചാൻസലർ സ്ഥാനം നൽകുന്ന വ്യവസ്ഥ പിൻവലിക്കാനാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ സർവകലാശാലയിലും അതത് മേഖലകളിലെ വിദഗ്ദ്ധരെ വിസി ആയി നിയമിക്കണമെന്നുമുള്ള പരിഷ്കാരം നടപ്പിലാക്കാനാണ് സർക്കാർ നീക്കം. എന്നാൽ ബില്ലിൽ നിരവധി നിയമപ്രശ്നങ്ങൾ ഉണ്ടെന്നും പല പരിഷ്കാരങ്ങളും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
നിയമനാധികാരിയായി ബിൽ നിർദേശിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോട്ടോകോൾ പ്രകാരം ചാൻസലർക്ക് കീഴിൽ വരുമെന്നും ഇത് ശരിയല്ലെന്നും സതീശൻ അറിയിച്ചു. സർക്കാരിന് ഇഷ്ടമുള്ള ആരെ വേണമെങ്കിലും വിസി ആയി നിയമിക്കാമെന്നും പാർട്ടി ലോക്കൽ സെക്രട്ടറിയെ വരെ ചാൻസലർ ആക്കാനുള്ള അധികാരം ബില്ലിനുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിൽ കോടതി തള്ളുമെന്നും പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും അവതരിപ്പിക്കുന്നതാണ് നല്ലതെന്നും അറിയിച്ച പ്രതിപക്ഷം, വിഷയത്തിലെ നിയമവശങ്ങൾ വ്യക്തമാക്കാൻ അഡ്വക്കേറ്റ് ജനറൽ സഭയിൽ എത്തണമെന്ന് അവശ്യപ്പെട്ടു.
hft