കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കമായി

തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. ആർമി റിക്രൂട്ട്മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്. വലിമ്പേയുടെയും, ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാർത്ഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്കാണ് കൊല്ലത്ത് തുടക്കമാവുന്നത്. ഇന്ന് ആരംഭിക്കുന്ന റിക്രൂട്ട്‌മെന്റ് ഈ മാസം 29 വരെ നീണ്ടുനിൽക്കും. കരസേനയിലെ വിവിധ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കും.
37000ത്തിനടുത്ത് ഉദ്യോഗാർത്ഥികളാണ് കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്കായി കൊല്ലത്തേക്ക് എത്തുന്നത്. അഗ്‌നീവീർ, നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകർ എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുക. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയമാണ് റിക്രൂട്ട്‌മെന്റിന് വേദിയാവുക.
സ്റ്റേഡിയത്തിലെ താമസസൗകര്യവും മറ്റെല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഒരുക്കിയത്. തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഡയറക്ടർ കേണൽ മനീഷ് ഭോല നേരിട്ട് എത്തിയാണ് കാര്യങ്ങൾ ക്രമീകരിച്ചത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഇ−മെയിലിൽ ലഭിച്ച അഡ്മിറ്റ് കാർഡിനൊപ്പം ഒർജിനൽ രേഖകളും ഹാജരാക്കണം. അതേസമയം വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. തെറ്റായ രീതിയിൽ സമീപിക്കുന്നവരെ കുറിച്ച് പൊലീസ് സ്റ്റേഷനിലോ ആർമി യൂണിറ്റിലോ വിവരമറിയിക്കാനും നിർദ്ദേശമുണ്ട്.
dryr