ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി: പ്രതിരോധ നടപടികൾ ഊർജിതമാക്കി

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് നഗരസഭയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഉർജിതമാക്കാൻ തീരുമാനിച്ചു.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളിൽ എച്ച്5 എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാർഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും. ഇതിനായി എട്ട് ആർ.ആർ.ടി (റാപ്പിഡ് റെസ്‌പോൺസ് ടീം)കളെയും സജ്ജമാക്കിയിട്ടുണ്ട്. കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും അധികൃതർക്ക് നിർദ്ദേശം നൽകി. 20,471 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക.
ഹരിപ്പാട് നഗരസഭയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാൻ പോലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കളക്ടർ നിർദേശം നൽകി.
േൈാബൂ്േ