‘ഉത്തരത്തെ താങ്ങിനിർത്തുന്നത് താനെന്ന മൗഢ്യം, സ്വയം പരിഹാസ്യനാകരുത്’; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഒൻപത് വിസിമാർ രാജിവയ്ക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഇല്ലാത്ത അധികാരമാണ് വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ചാൻസലർ നിയമവും നീതിയും മറക്കുകയാണ്. സ്വാതന്ത്ര്യമായി പ്രവർത്തിക്കേണ്ട സർവകലാശാലകളിൽ കടന്നുകയറുകയാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഗവർണർ പദവി സർക്കാരിന് എതിരായ നീക്കം നടത്താനുള്ളതല്ലെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയാൻ ആരംഭിച്ചത്. സാങ്കേതിക സർവകലാശാലയിലെ സുപ്രിംകോടതി വിധിയുടെ മറപിടിച്ചാണ് എല്ലാ വിസിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സർവകലാശാലകൾക്ക് നേരെ നശീകരണബുദ്ധിയോടെയുള്ള ആക്രമണമാണ് ഗവർണർ നടത്തുന്നത്. ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ഒൻപത് സർവകലാശാലകളിൽ നിയമന അധികാരി ഗവർണറാണ്. അതിനാൽത്തന്നെ വിസി നിയമനം ചട്ടവിരുദ്ധമെങ്കിൽ പ്രാഥമിക ഉത്തരവാദി ഗവർണറാണ്. രാജിവയ്ക്കേണ്ടത് വിസിമാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഉത്തരത്തെ താങ്ങിനിർത്തുന്നത് താനാണെ മൗഢ്യമാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർവകലാശാല നിയമങ്ങളിൽ വി.സിയെ മാറ്റാൻ ഗവർണർക്ക് അധികാരം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ലുകളിൽ ഒപ്പിടില്ലെന്ന പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചന അധികാരം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറ്റ് രാജ്യങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളിൽ പഠിക്കാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മേന്മ കൂടിയാണെന്ന് ചിന്തിക്കാൻ ഗവർണർക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണ്. ചാൻസലറായിരിക്കാൻ ഗവർണർ യോഗ്യനല്ല. ഗവർണർ സമൂഹത്തിന് മുന്നിൽ സ്വയം പരിഹാസ്യനാകരുതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
duftui