ഫോൺ അന്വേഷണ സംഘത്തിനു കൈമാറാത്ത് എന്തെന്ന് ദിലീപിനോട് ഹൈക്കോടതി

ദിലീപ് പ്രതിയായ വധശ്രമ ഗൂഢാലോചനക്കേസിലെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഫോൺ അന്വേഷണ സംഘത്തിനു കൈമാറുന്നതിന് ആശങ്ക എന്തിനാണെന്നു ഹൈക്കോടതി ദിലീപിനോടു ചോദിച്ചു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകൾ കൈമാറേണ്ടതുണ്ടെന്നും കോടതി ഒാർമിപ്പിച്ചു. എന്നാൽ, ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നു ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. പോലീസ് ആവശ്യപ്പെടുന്നതു കൃത്യം നടന്ന സമയത്തെ ഫോൺ അല്ല. മാത്രമല്ല ആ പഴയ ഫോണല്ല ഇപ്പോൾ താൻ ഉപയോഗിച്ചു വരുന്നത്. മുൻ ഭാര്യയുമായുള്ള സംഭാഷണം ഹാജരാക്കാൻ ആവശ്യപ്പെടുന്ന ഫോണിൽ ഉണ്ടെന്നും അതു പുറത്തുപോകുന്നതു തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
എന്നാൽ, തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യതയുണ്ടെന്നതു മറക്കരുതെന്നു കോടതി. ഫോൺ കോടതിയിൽ ഹാജരാക്കുന്നതിൽ എന്താണ് പ്രശ്നം? കോടതിയെ വിശ്വാസമില്ലേ? ഫോൺ ആരെക്കൊണ്ടാണ് പരിശോധിപ്പിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു ദിലീപ് അല്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി നിർദേശിച്ചതുപോലെ മൂന്നു ദിവസം ചോദ്യം ചെയ്യലിനു കൃത്യമായി ഹാജരായെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഇതിനിടെ, ദിലീപിനെതിരേ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എറണാകുളം ക്രൈംബ്രാഞ്ച് ഒാഫീസൽ വിളിച്ചുവരുത്തിയാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി എടുക്കുന്നത്.