നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ആവശ്യപ്പെട്ടാൽ സമയം നീട്ടി നൽകാമെന്ന് സുപ്രീംകോടതി

നടിയെ അക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് ആവശ്യമുണ്ടെങ്കിൽ വിചാരണ സമയം നീട്ടാൻ ആവശ്യപ്പെട്ട് സമീപിക്കാമെന്ന് സുപ്രീംകോടതി. വിചാരണ സമയം നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വിചാരണക്കോടതി ജഡ്ജിക്ക് വിവേചനാധികാരമുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഹരജി സുപ്രീംകോടതി തീർപ്പാക്കി. സർക്കാറിന്റെ ആവശ്യം തള്ളണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിചാരണക്ക് കൂടുതൽ സമയം വേണമെങ്കിൽ ജഡ്ജിയാണ് അപേക്ഷ നൽകേണ്ടതെന്നും സർക്കാർ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകനായ മുകുൾ റോഹ്തഗി പറഞ്ഞു.
വിചാരണ നീട്ടുന്നതിനെ ശക്തമായി എതിർത്ത റോഹ്തഗി ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രങ്ങളെന്നും കോടതിയിൽ പറഞ്ഞു. കേസിൽ പുതിയ തെളിവുകൾ വരുന്നത് അവഗണിക്കാനാകില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിചാരണക്കോടതി ജഡ്ജി ആവശ്യപ്പെടുകയാണെങ്കിൽ സമയം നീട്ടി നൽകാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിയിൽ നിന്നും കോടതി റിപ്പോർട്ട് തേടും. കേസിന്റെ അന്വേഷണ പുരോഗതിയും നിലവിലെ നടപടിയും ഉൾക്കൊള്ളിച്ച് റിപ്പോർട്ട് നൽകണം. വിചാരണ കോടതി ആവശ്യപ്പെട്ടാൽ മാത്രം വിചാരണ നീട്ടി നൽകും. സത്യസന്ധമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും അത്തരം നടപടികളുണ്ടാകണമെന്നും പറഞ്ഞു.