പിന്നിൽ ചക്രമില്ലാതെ ബസ് ഓടിച്ചു: കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ


പിന്നിൽ നാല് ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലന്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്ത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി. മെക്കാനിക്കുമാരായ കെ.പി. സുകുമാരൻ, കെ. അനൂപ്, കെ.ടി. അബ്ദുൾഗഫൂർ, ഇ. രഞ്ജിത്കുമാർ, എ.പി ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്ടർ എൻ. അബ്ദുൾ അസീസ്, ഡ്രൈവർ കെ. സുബ്രഹ്മണ്യൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇൻസ്‌പെക്ടർ സി. ബാലൻ നൽകിയ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി.

2021 ഒക്‌ടോബർ ഏഴിനാണ് സംഭവം നടന്നത്. രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറുമാണുണ്ടായിരുന്നത്. യാത്രാമധ്യേ പിറകിൽനിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കുന്പോഴാണ് പിഴവ് മനസ്സിലായത്. ആ വഴി വേറെ സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പണം തിരികെ നൽകേണ്ടി വന്നു.

സംഭവത്തിന്റെ തലേദിവസം ഈ ബസ് ഡിപ്പോയിലെ വർക്ക് ഷോപ്പിലായിരുന്നു. ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാർജ്മാൻ മെക്കാനിക്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. മെക്കാനിക്കുകൾ അതനുസരിച്ച് പ്രവർത്തിച്ചു. എന്നാൽ, ചാർജ്മാൻ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിർദ്ദേശം നൽകുകയോ ചെയ്തില്ല. ബസിന്റെ സ്പ്രിങ്‌സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഈ ബസിന്റെ ഒരു ടയർ ഊരി മറ്റൊരു ബസിനിടാൻ നിർദേശിച്ച ടയർ ഇൻസ്പെക്ടറും ബസ് എവിടെയാണെന്നോ ലോഗ്ഷീറ്റ് എവിടെയാണെന്നോ അന്വേഷിച്ചില്ല. ബസ് ഓടിച്ചുനോക്കി സർവ്വീസിന് യോഗ്യമാണോ എന്ന് പരിശോധിക്കേണ്ട വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്ചവരുത്തിയതായി അധികൃതർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

You might also like

Most Viewed